ADVERTISEMENT

നേരെ ഇരുത്താൻ ശ്രമിച്ചാൽ മറിഞ്ഞു വീഴുമായിരുന്ന കുട്ടി, ഹിമാലയത്തിലെ റോഹ്താങ് ചുരം വരെ യാത്ര ചെയ്യുക, പുഴകളിലൂടെ റാഫ്റ്റിങ് നടത്തുക. പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടുക. ശരിക്ക് സംസാരിക്കാതിരുന്ന അവൻ മോട്ടി വേഷണൽ സ്പീക്കറാവുക. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. സെറിബ്രൽ പാൾസി ബാധിച്ച് 90 ശതമാനം ഭിന്നശേഷിയോടെയാണ് അമൽ ജനിച്ചത്. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടം, നിരന്തര ചികിത്സ. പതിനഞ്ചോളം ശസ്ത്രക്രിയകൾ. പക്ഷേ, ഒരു ചക്രക്കസേരയിൽ ഇരുന്ന് അവൻ സ്വന്തം വിധിയെ തിരുത്തിയെഴുതി. അവാർഡ് ഫലകങ്ങളും പുരസ്കാരങ്ങളും കൊണ്ട് നിറഞ്ഞ ഞങ്ങളുടെ സ്വീകരണമുറി അമലിന്റെ ഇതുവരെയള്ള യാത്രകൾ എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

ബിഎസ്‌സി രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. പഠനം പൂർത്തിയാക്കിയശേഷമാണ് അമൽ ജനിക്കുന്നത്. ഏഴാം മാസമായിരുന്നു പ്രസവം. കൈകാലുകൾ ചുരുണ്ടു പിണഞ്ഞിരിക്കുന്ന ഒരു കുഞ്ഞ് ജീവൻ എന്റെ അരികിൽ കിടക്കുന്നു. മോന് സെറിബ്രൽ പാൾസിയായിരുന്നു. ഇങ്ങനെ ഒരു കുട്ടിയുടെ ഭാവി ജീവിതം എന്തായിരിക്കുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. 

കിട്ടാവുന്ന എല്ലാ ചികിത്സയും ഞങ്ങൾ നൽകി. ആയുർവേദം, അലോപ്പതി, ഫിസിയോ തെറപ്പി. തുടങ്ങി എല്ലാം. ഈ കാലങ്ങളിലെല്ലാം ഭർത്താവ് ഇക്ബാൽ ഗൾഫിലും ഞാൻ നാട്ടിലുമായിരുന്നു. പലപ്പോഴും ഉഴിച്ചിൽ ചികിത്സ കഴിഞ്ഞ് രാത്രി പതിനൊന്നുമണിക്കും പന്ത്രണ്ടിനുമൊക്കെ ഓട്ടോറിക്ഷ പിടിച്ച് എനിക്കു വീട്ടിൽ വരേണ്ടി വന്നിട്ടുണ്ട്. ഒറ്റയ്ക്കുള്ള ആ യാത്രയിൽ എനിക്കു ധൈര്യമായത് അമൽ എന്നെങ്കിലും മറ്റുകുട്ടികളെപ്പോലെ ആകുമെന്ന പ്രതീക്ഷമാത്രമായിരുന്നു. മറ്റു കുട്ടികളെപ്പോലെ ആകണമെന്ന തീവ്രമായ ആഗ്രഹം അമലിനും ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ ഫിസിയോതെറപ്പി ചെയ്യുമ്പോഴുള്ള കഠിനവേദന മുതൽ സർജറികളുടെ വേദന വരെ അവൻ സഹിച്ചു.

അമലിന്റെ ശാരീരികാവസ്ഥയിൽ ഒരു മാറ്റവും വരാൻ സാധ്യതയില്ലെന്നും സർജറികൾ ഒന്നും ഫലപ്രദമാവില്ലെന്നും പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ വരെ പറഞ്ഞു. പക്ഷേ, ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ വച്ച് ശരീരത്തിലെ 15 ഭാഗങ്ങളിലായി നടത്തിയ സർജറി വിജയം കണ്ടു. ആറു മാസം കൊണ്ട് അമലിന് വാക്കറിൽ നടക്കാൻ സാധിച്ചു. പേശികൾ വളരാൻ തുടങ്ങി. അവൻ പതുക്കെപ്പതുക്കെ ശാരീരിക പരിമിതികളെ അതിജീവിക്കാൻ തുടങ്ങി. മനസ്സും ശരീരവും ഏകോപിപ്പിക്കുന്നതിനും മസിലിന് ശക്തി വരുത്തുന്നതിനും വേണ്ടി അമലിനെ ഞങ്ങൾ ജിമ്മിൽ അയച്ച് പരിശീലനം നൽകി. കൂടാതെ എന്റെ ഭർത്താവ് മുൻകയ്യെടുത്ത് അവന് പഞ്ചഗുസ്തി പരിശീലനവും നൽകി, അമൽ അതിൽ മികവു കാണിച്ചു. പഞ്ചഗുസ്തി മത്സരത്തിൽ സംസ്ഥാന – ദേശീയ തലത്തിൽ മത്സരിക്കാനും സ്വർണം നേടാനും അവനു സാധിച്ചു. 

ചെറുപ്രായത്തിൽ തന്നെ ഞങ്ങൾ അമലിനെ കൂട്ടി നിരന്തരം യാത്ര ചെയ്യുമായിരുന്നു. ഇന്ത്യയിലെ പല ദേശങ്ങളിലൂടെയുള്ള യാത്ര ഒടുവിൽ റോഹ്താങ് ചുരം കടന്ന് ഹിമാലയത്തിലെ മഞ്ഞു മലയിൽ വരെയെത്തി. പിന്നീട് സാഹസികതയിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ. അങ്ങനെയാണ് റിവർ റാഫ്റ്റിങ് എന്ന സാഹസിക വിനോദത്തിൽ അവൻ എത്തുന്നത്. ഇന്ത്യയിൽ ആദ്യമായി റിവർ റാഫ്റ്റിങ് നടത്തിയ സെറിബ്രൽ പാൾസി ബാധിച്ച കുട്ടി എന്ന ഖ്യാതിയും അമലിനെ തേടിയെത്തി. സംസാരിക്കാനുള്ള ബുദ്ധിമുട്ടും പഠനവൈകല്യങ്ങളും അമലിനെ അലട്ടിയിരുന്നു. പക്ഷേ, അതെല്ലാം അവൻ അതിജീവിച്ചു. സംസാരിക്കാത്ത കുട്ടി പ്രസംഗമത്സരങ്ങളിൽ ഒന്നാമനായി, മോട്ടിവേഷണൽ സ്പീക്കറുമായി. കോവിഡ് കാലത്ത് ‘മുറിവൂട്ടി’ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.

ഭിന്നശേഷിക്കാരുടെ ജീവിതത്തെ ആസ്പദമാക്കി അമലിന്റെ ഉപ്പ വി. ഇക്ബാൽ രചനയും സംവിധാനവും നിർവഹിച്ച ‘അമൽ’ എന്ന ഹ്രസ്വചിത്രത്തിലും അവൻ അഭിനയിച്ചു. സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്ത ‘ആകാശം കടന്ന്’ എന്ന സിനിമയിൽ അമൽ നായകനായിരുന്നു. സംസ്ഥാന ഭിന്നശേഷി പുരസ്കാരം, സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ഒരു പാട് പുരസ്കാരങ്ങൾ അമലിനെ തേടിയെത്തി. അമലിന്റെ ഉമ്മ എന്ന നിലയിലാണ് ഞാൻ ഇപ്പോൾ അറിയപ്പെടുന്നത്. അമലിനു ശേഷം രണ്ടു കുട്ടികൾ കൂടി ജനിച്ചു. അവരും മാസം തികയാതെ തന്നെയാണ് ജനിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമ മോളും രണ്ടാം ക്ലാസിൽ പഠിക്കുന്ന ഹിമ മോളും.

English Summary:

Conquering Cerebral Palsy: Amal's Journey to Gold and Glory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com