ഇരുപതുകളിൽ ചേട്ടനും അനിയത്തിയും ചേർന്ന് സഫലമാക്കിയ സ്വർഗം: വിഡിയോ
Mail This Article
കേരളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണക്കാർ വീട് വയ്ക്കുന്നത് 30 വയസ്സ് കഴിഞ്ഞിട്ടാകും. എന്നാൽ ചിലർ തങ്ങളുടെ ഇരുപതുകളിൽത്തന്നെ സ്വപ്നഭവനം സാധ്യമാക്കും. ചെങ്ങന്നൂർ ചെറിയനാടുള്ള ജെൻസണും സഹോദരി റിൻസിയും പറയുന്നത് അത്തരമൊരു കഥയാണ്.
കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങളുള്ള വീട് പൊളിച്ചു കാലോചിതമായി പുതിയ വീട് വയ്ക്കണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ദുബായിൽ ജോലികിട്ടി പോകുന്നതിന്റെ തലേദിവസം യാത്ര പറയാൻ പോയപ്പോൾ ഒരു അപകടത്തിൽ കാലൊടിഞ്ഞു മാസങ്ങളോളം കിടപ്പിലായി.. അങ്ങനെ വിദേശ സ്വപ്നം മാറ്റിവച്ചു. നാട്ടിൽ ഒരു പെയിന്റ് കട തുടങ്ങി. അതിപ്പോൾ നല്ല രീതിയിൽ പോകുന്നു. അനിയത്തി റിൻസിക്ക് നഴ്‌സിങ് കഴിഞ്ഞു യുകെയിൽ ജോലികിട്ടിയതോടെ വീട് എന്ന സ്വപ്നം ഞങ്ങൾ പൊടിതട്ടിയെടുത്തു.
ഞങ്ങൾ രണ്ടു പേരുടെയും സാമ്പത്തികം വച്ച് ഞങ്ങളെക്കൊണ്ട് ആകാവുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. നടുമുറ്റവും അതിൽ പച്ചപ്പുമുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ സ്വപ്നം. അത് സഫലമാക്കാനായി.കോർട്യാർഡിൽ ഒരു ബോൺസായി ട്രീ സെറ്റ് ചെയ്തു. മുകളിൽ ഗ്ലാസ് സീലിങ്ങുണ്ട്. ഭാവിയിൽ ഇത് ഓപ്പൺ ആക്കാൻ പ്ലാനുണ്ട്.
സമകാലിക ബ്ലോക് മാതൃകയിലാണ് എലിവേഷൻ. L ഷേപ്പിലുള്ള സിറ്റൗട്ടിന് ഇരുവശത്തായി ബ്രിക്കും നാച്ചുറൽ സ്റ്റോണും ഉപയോഗിച്ച് ക്ലാഡിങ് ചെയ്തിരിക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഒരുകിടപ്പുമുറി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2200 സ്ക്വയർഫീറ്റുണ്ട്.
വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ വിശാലത അനുഭവപ്പെടുന്നു. നാച്ചുറൽ ലൈറ്റിന് പ്രാധാന്യം നൽകിയാണ് ഡിസൈൻ. അതിനാൽ പകൽ വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമില്ല.
ഡൈനിങ്ങിൽ നിന്ന് ഇറങ്ങുന്നത് ചെറിയ പാറ്റിയോയിലേക്കാണ്. ഇവിടെ ഒരു കുളവും ഫൗണ്ടനും സെറ്റ് ചെയ്തിരിക്കുന്നു.
കിച്ചൻ അലുമിനിയത്തിലാണ് ചെയ്തെടുത്തിരിക്കുന്നത്. ഇലക്ട്രോപ്ലേറ്റിങ്ങ് വരുന്ന പാനൽ വച്ചാണ് അലുമിനിയം ചെയ്തിരിക്കുന്നത്. വെള്ളം നനഞ്ഞാലും കുഴപ്പമില്ല, ബജറ്റ് ഫ്രണ്ട്‌ലിയുമാണ്. കൗണ്ടർ ഗ്രാനൈറ്റാണ്. ബഹുവിധ ഉപയോഗങ്ങളുള്ള സിങ്കാണ് അടുക്കളയിലെ താരം. ഇൻസ്റ്റഗ്രാമിൽ നിന്നാണ് ഇതിന്റെ ഐഡിയ കിട്ടിയത്.
സ്റ്റെയർ കേറുന്നതിന്റെ വശത്തെ ഭിത്തിയിൽ കോൺക്രീറ്റ് ടെക്സ്ചർ ഹൈലൈറ്റ് ചെയ്തു. സ്‌റ്റെയർ ആദ്യലാൻഡിങ്ങിലെ വിൻഡോ തുറന്നാൽ ചെറിയൊരു ബാൽക്കണിയിലേക്ക് എത്താം. ഭാവിയിൽ വേണമെങ്കില്‍ രണ്ടു റൂമും കൂടി എടുക്കാനുള്ള രീതിയിലാണ് ഓപൺ ടെറസ് വിട്ടത്.
സ്ട്രക്ചർ, ഫർണിഷിങ്, ലാൻഡ്സ്കേപിങ് എന്നിവയടക്കം 65 ലക്ഷം രൂപയാണ് ചെലവ്.