ADVERTISEMENT

ശാസ്താംകോട്ടയിലാണ് അധ്യാപകദമ്പതികളായ ആകാശിന്റെയും സീനയുടെയും പുതിയവീട്. ഒരു വീക്കെൻഡ് ഹോം എന്ന നിലയിലാണ് ഇത് രൂപകൽപന ചെയ്തത്. ഒറ്റവാക്കിൽ, ശാന്തമായ അന്തരീക്ഷത്തില്‍ ഭംഗിയുള്ള ഒരു കുഞ്ഞുവീട്....സത്യത്തിൽ ഈ വീടിനേക്കാൾ വീട്ടുകാരാണ് താരം. കാരണം ഒരപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടയാളാണ് ആകാശ്. എങ്കിലും നിരാശനാകാതെ അശ്രാന്തപരിശ്രമംകൊണ്ട് അദ്ദേഹം കാഴ്ചയില്ലാതെ സ്വാഭാവികജീവിതം നയിക്കാനുള്ള സിദ്ധി ആർജിച്ചെടുത്തു. അദ്ദേഹത്തെ നേരിൽക്കണ്ടാൽ കാഴ്ചപരിമിതിയുള്ള ആളാണെന്ന് തോന്നുകയുമില്ല. എല്ലാത്തിനും പിന്തുണയുമായി ഭാര്യ സീനയുമുണ്ട്.

നഗരത്തിരക്കിലാണ് ഇവരുടെ ആദ്യവീടുള്ളത്. ജോലിത്തിരക്കുകൾക്കുശേഷം വാരാന്ത്യങ്ങൾ ശാന്തമായി ചെലവഴിക്കാൻ സാധിക്കുംവിധമാണ് ഈ വസതി ഒരുക്കിയത്. വീടിനൊപ്പം മുറ്റവും മനോഹരമായി ഒരുക്കി. അധികം പരിപാലനം വേണ്ടാത്ത ഗ്രാസാണ് നട്ടത്. കല്ലുപാകി മനോഹരമാക്കിയ നടപ്പാതയുമുണ്ട്..

eco-home-view

മിനിമൽ നയത്തിൽ പ്രകൃതിസൗഹൃദമായാണ് വീടൊരുക്കിയത്. കോംപൗണ്ട് വാൾ വേലിക്കല്ലുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. റോഡിന് അഭിമുഖമായല്ല പ്രധാന എലിവേഷൻ. അതിനാൽ വീടിന് രണ്ടുവശത്തുനിന്ന് രണ്ടുമുഖങ്ങളുണ്ട്.  സ്ക്വയർ ട്യൂബിൽ സ്ട്രക്ചർ ചെയ്ത് മുകളിൽ പഴയ ഓട് പാകിയാണ് മേൽക്കൂരയൊരുക്കിയത്.

മഡ് ബ്ലോക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. വീടിനുള്ളിൽ ചൂട് കുറഞ്ഞു സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.  സാധാരണ പ്ലാസ്റ്ററിങ് ആവശ്യമില്ലെങ്കിലും വെള്ളം തെറിച്ചു വീണ് പ്രശ്നമുണ്ടാകാതിരിക്കാൻ കുറച്ചിട പ്ലാസ്റ്ററിങ് ചെയ്തിട്ടുണ്ട്.

eco-home-elevation

ആകാശിന് കാഴ്ചപരിമിതിയുണ്ടെന്ന് വച്ച് വീടിന്റെ അകത്തളരൂപകൽപനയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1100 സ്ക്വയർ ഫീറ്റിലുള്ളത്.  സ്റ്റീൽ+ റബ്‌വുഡ് ഫിനിഷിലാണ് ഇന്റീരിയർ ഒരുക്കിയത്.

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം മുൻനിർത്തി, മൂന്ന് ചെറിയ കിടപ്പുമുറികളാണ് ഒരുക്കിയത്. പഴയ കട്ടിൽ മോഡിഫൈ ചെയ്തെടുത്തു.

ഇനിയും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. എങ്കിലും വലിച്ചുനീട്ടുന്നില്ല. ബാക്കി വിശേഷങ്ങൾ വിഡിയോ കണ്ടുമനസ്സിലാക്കൂ.

English Summary:

Simple Eco friendly Weekend Home- Inspirational Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com