ADVERTISEMENT

കൃഷി ചെയ്തു മാത്രമല്ല അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി സരമുഖങ്ങളിൽ പോരാടിയും കൂടിയാണ് തലമുറകളായി കർഷകർ ജീവിച്ചുപോരുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്കുള്ള വഴികൾ തങ്ങളുടെ മുഖ്യസമരായുധമായ ട്രാക്ടറുകൾ ഉപയോഗിച്ച് തടഞ്ഞു കൊണ്ട് സമരം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഉയരുന്ന ഉൽപാദനച്ചെലവും കുറയുന്ന വരുമാനവും നടുവൊടിക്കുന്ന ഇറക്കുമതിയും താറുമാറാക്കിയ ജീവിതത്തെ തിരിച്ചുപിടിക്കാൻ യൂറോപ്പിലെ പല രാജ്യങ്ങളിലും കർഷകർ സമരത്തിലാണ്.

യൂറോപ്പിലെ സമരത്തിന് കാരണങ്ങൾ പലത്

റഷ്യയുടെ അധിനിവേശവും യുദ്ധവും ആരംഭിച്ചതിനു ശേഷം യുക്രെയ്നിൽ നിന്നുള്ള കാർഷികോൽപന്നങ്ങൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് എത്തുന്നത് അയൽ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലൊവേക്യ തുടങ്ങിയ അയൽ രാജ്യങ്ങൾ വഴിയാണ്. യുക്രെയ്നിൽ നിന്നുള്ള ധാന്യങ്ങളും മറ്റും ഈ അയൽരാജ്യങ്ങളിലെത്തിയതു മൂലം ഇവിടത്തെ പ്രാദേശിക വിപണികളിൽ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിലയിടിവുണ്ടായത് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നു. യുക്രെയ്നെ സഹായിക്കാനായി അവിടെ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ യൂറോപ്യൻ യൂണിയൻ കുറച്ചതും പ്രതിസന്ധിക്കു കാരണമായി. 

ജലദൗർലഭ്യം മുതൽ കാട്ടുതീയും വെള്ളപ്പൊക്കവും വരെയുള്ള രൂപത്തിൽ കുറച്ചു വർഷങ്ങളായി കാലാവസ്ഥ അതിതീവ്രത പ്രാപിച്ചത് കർഷകർക്ക് കൂനിൻമേൽ കുരുവായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളിതെന്ന് വ്യക്തമായിട്ടുമുണ്ട്. തെക്കേ യൂറോപ്പിലെ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വരൾച്ചയാണ് കൃഷിക്ക് ഭീഷണിയായതെങ്കിൽ ഫ്രാൻസിലും ജർമനിയിലും  വെള്ളപ്പൊക്കമാണ് വില്ലനായത്. 2023 ജൂലൈയിലെ ഹരിത ഉടമ്പടി പ്രകാരം യൂറോപ്യൻ യൂണിയൻ അതിന്റെ കാർഷിക നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുതകുന്ന രീതിയിൽ കൃഷി രീതികൾ മാറ്റാൻ കർഷകർ നിർബന്ധിതരാകുന്നു. സുസ്ഥിരമെങ്കിലും ഉൽപാദനച്ചെലവ് കുത്തനെ കൂടാൻ ഹരിതനിബന്ധനകൾ കാരണമാകുന്നുമുണ്ട്. കൃഷിഭൂമിയുടെ നാലു ശതമാനം പരിസ്ഥിതി സംരക്ഷണത്തിനായി തരിശിടുന്ന കർഷകർക്കേ സബ്സിഡി നൽകൂ എന്ന നയം എതിർപ്പ് വിളിച്ചു വരുത്തിയിരുന്നു. ‘തരിശുഭൂമി നിയമം’ പോലെയുള്ള യൂറോപ്യൻ യൂണിയന്റെ ഇത്തരം കാർഷിക നയങ്ങൾക്കെതിരെ എല്ലാ അംഗരാജ്യങ്ങളിലും പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധങ്ങളെത്തുടർന്ന് കീടനാശിനി ഉപയോഗത്തിലും മറ്റും ചില ഇളവുകൾക്ക് യൂറോപ്യൻ കമ്മീഷൻ തയാറായിട്ടുണ്ട്. 2040 വർഷത്തോടെ കാർബൺ ഉത്സർജ്ജനം 90% കുറയ്ക്കണമെന്ന നിലപാടിലും കാർഷിക മേഖലയ്ക്ക് അൽപം അയവു നൽകുകയുണ്ടായി. അമിത നികുതി, കൂലിക്കുറവ്, കർശനമായ പരിസ്ഥിതി ചട്ടങ്ങൾ, ചുവപ്പുനാടയിൽപ്പെടുന്ന നയങ്ങൾ, വിലക്കുറവിൽ  ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതി തുടങ്ങി ഓരോ രാജ്യത്തും കർഷകർ അസ്വസ്ഥരാകാൻ കാരണങ്ങൾ പലതാണ്.

സമരം ഫ്രാൻസ് മുതൽ ഇറ്റലി വരെ: കാരണങ്ങൾ പലത്

പ്രസിഡൻഡ് ഇമ്മാനുവൽ മാക്രോണിന്റെ കാർഷികനയങ്ങളിൽ പ്രതിഷേധിച്ചാണ് ജനുവരി പകുതിയോടെ ഫ്രാൻസിൽ കർഷകർ പ്രതിഷേധിച്ചു തുടങ്ങിയത്. കൂടുതൽ വരുമാനവും ഉദ്യോഗസ്ഥ മേൽക്കോയ്മയിൽ നിന്നുള്ള മോചനവും വിദേശ രാജ്യങ്ങളോടുള്ള മത്സരത്തിൽ സംരക്ഷണവും അവരാവശ്യപ്പെട്ടിരുന്നു. കാർഷികാവശ്യത്തിനുള്ള ഡീസലിന്റെ സബ്സിഡി ഉപേക്ഷിക്കാൻ ജനുവരി അവസാനത്തോടെ തീരുമാനമായെങ്കിലും കർഷകർ പ്രക്ഷോഭം തുടർന്നു. പുതിയ പരിസ്ഥിതി നിയമങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയന്റെ തലസ്ഥാനമായ ബെൽജിയത്തിലെ ബ്രൂസൽസിലും കർഷക പ്രതിഷേധം അരങ്ങേറി. 

അതികഠിനമായ വരൾച്ചയുടെ നാളുകളിലാണ് സ്പെയിനിലെ സമരം തുടങ്ങിയത്. വലിയ സഹായധനം രാജ്യം പ്രഖ്യാപിച്ചിട്ടും കർഷകർ വഴങ്ങിയില്ല. യുക്രെയിനിൽ നിന്നുള്ള ഇറക്കുമതിക്ക് പുറമേ മൊറോക്കോയിൽ നിന്നുള്ള തക്കാളി ഇറക്കുമതിയിലും കർഷകർ അസംതൃപ്തരായിരുന്നു. ടേയ് ഗുസ് (Tagus) നദിയിൽ നിന്നുള്ള വെള്ളം തെക്കുകിഴക്കേ സ്പെയിനിൽ ജലസേചനത്തിനു ഉപയോഗിക്കുന്നതു മുടക്കാനുള്ള തീരുമാനം കർഷകരെ കോപാകുലരാക്കി. ഈ ഒരൊറ്റ തീരുമാനം ആ പ്രദേശത്തെ കൃഷിക്ക് അന്ത്യം കുറിക്കുക മാത്രമല്ല 12,200 ഹെക്ടർ സ്ഥലം ഉപയോഗശൂന്യമാക്കുകയും 1,50,000 തൊഴിലുകൾ നഷ്ടമാക്കുകയും ചെയ്യുമായിരുന്നു. ഇറ്റലിയുടെ വടക്കുകിഴക്കൻ പ്രദേശത്തെ മരുഭൂമിയാക്കുന്ന വരൾച്ചയും ചൂടുമാണ് അവിടെ അടുത്ത കാലത്തായി അനുഭവപ്പെടുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കൃഷിയെ ഈ കാലാവസ്ഥാമാറ്റം ബാധിച്ചിരിക്കുന്നു. പോർച്ചുഗലിലും ജലദൗർലഭ്യമാണ് പ്രശ്നം. ഗ്രീസിൽ കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീ മൂലം കാർഷിക വരുമാനത്തിൽ അഞ്ചിലൊന്ന് കുറവുണ്ടായി. അതേസമയം വെള്ളപ്പൊക്കത്താലാണ് മധ്യ ഗ്രീസിൽ കൃഷി നശിച്ചത്. ജർമ്മനിയിൽ കാർഷിക ഡീസലിനുള്ള സബ്സിഡി നിർത്താനുള്ള നീക്കം കർഷകരെ സമരമുഖത്തെത്തിച്ചു.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com