ചോക്ലേറ്റ് വിട്ട് കൊക്കോ പൊടി നിർമാണത്തിലേക്ക്; ഇത് ഭക്ഷ്യോൽപന്ന സംരംഭകർ തേടിയെത്തുന്ന കൊക്കോ ഫാക്ടറി
Mail This Article
ചോക്ലേറ്റ് ഉൽപാദകരായ കാംപ്കോയുടെ കൊക്കോ കലക്ഷൻ ഏജന്റായി പ്രവർത്തിക്കുമ്പോഴാണ് ചോക്ലേറ്റ് നിർമാണത്തിൽ സ്വന്തം നിലയ്ക്കു ശ്രമം നടത്തിയാലോ എന്ന് കോഴിക്കോട് തലയാട് സ്വദേശി ഷാജു കുന്നംകുളങ്ങരയ്ക്കു തോന്നുന്നത്. ചോക്ലേറ്റിന്റെയും കൊക്കോ ചേരുന്ന ഇതര ഭക്ഷ്യോൽപന്നങ്ങളുടെയും വിപണി നേടുന്ന വൻ വളർച്ച തന്നെയായിരുന്നു പ്രചോദനം. പിൻതുണയുമായി ഭാര്യ ലിസിയും ഒപ്പം ചേർന്നതോടെ അന്വേഷണം തുടങ്ങി. ചോക്ലേറ്റ് നിർമാണത്തിനുള്ള അറിവും പരിശീലനവും കേരള കാർഷിക സർവകലാശാലയുടെ കൊക്കോ ഗവേഷണകേന്ദ്രത്തിൽ ലഭിച്ചു. ആദ്യഘട്ടത്തിൽ ചോക്ലേറ്റ് ഉൽപാദനത്തിനാണു തുനിഞ്ഞതെങ്കിലും പിന്നീട്, ഭക്ഷ്യോൽപന്ന വ്യവസായ സംരംഭകർക്കാവശ്യമായ കൊക്കോ പൗഡർ, കൊക്കോ ബട്ടർ, ചോക്കോ പെയ്സ്റ്റ്, ചോക്കോ ഡിപ് എന്നിവയുടെ ഉൽപാദനമാണ് കൂടുതൽ നേട്ടം നൽകുക എന്നു കണ്ട് അതിലേക്കു തിരിഞ്ഞുവെന്ന് ഷാജു.
തുടക്കത്തിൽ കോയമ്പത്തൂരിൽനിന്നും പിന്നീട് വിദേശത്തുനിന്നും, സംസ്കരണത്തിനാവശ്യമായ യന്ത്രസംവിധാനങ്ങൾ വാങ്ങി. ചെറുകിട വ്യവസായ യൂണിറ്റായി 3വർഷം മുൻപ് ആരംഭിച്ച സംരംഭം ഇക്കാലയളവിൽ മികച്ച വളർച്ച നേടി. ബോൾമേ എന്ന ബ്രാൻഡിൽ ഭക്ഷ്യവ്യവസായ സംരംഭകർക്കാവശ്യമായ ഒട്ടേറെ ഉൽപന്നങ്ങളാണ് ഇന്ന് ഈ ദമ്പതികൾ വിപണിയിലെത്തിക്കുന്നത്.
കൊക്കോക്കൃഷിയിൽ കാര്യമായ വളർച്ചയൊന്നും അടുത്ത കാലത്തു സംഭവിച്ചിട്ടില്ലെങ്കിലും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലൊക്കെ കൂടുതൽ പേർ കൊക്കോയിലേക്കു തിരിയുന്നുണ്ടെന്ന് ഷാജു പറയുന്നു. നിലവിലെ വിലക്കയറ്റത്തിനു മുൻപേ തന്നെ ഈ പ്രവണതയുണ്ട്. വർഷങ്ങളായി തുടരുന്ന സ്ഥിരവിലയും ആഴ്ചതോറുമുള്ള വരുമാനവും ഇതര വിളകൾ നേരിടുന്ന വിലയിടിവുമൊക്കെ കാരണങ്ങളാകാം. കൊക്കോ അധിഷ്ഠിത ഭക്ഷ്യോൽപന്ന വിപണി വൻ വളർച്ച നേടുന്ന സാഹചര്യത്തിൽ കൃഷിക്കും സംരംഭത്തിനും തുനിയുന്നവർ നിരാശപ്പെടേണ്ടി വരില്ലെന്നാണ് ഷാജുവിന്റെ അഭിപ്രായം.
ഫോൺ: 9447888868, 7034812903