ശരീരം കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതും കുലത്തൊഴിൽ; വെളിപാടായി 'മതപ്പാടുകൾ' എന്ന പുസ്തകം
നിധി ബുക്സ്
വില : വില: 330 രൂപ
Mail This Article
വിശ്വാസം ചിലർക്ക് ആശ്വാസവും മറ്റു ചിലർക്ക് ജീവശ്വാസവുമാണ്. ഈ ഒരു വേർതിരിവിൽ ആണ് മതവിശ്വാസങ്ങൾ മതപ്പാടുകളിൽ നിന്നും മദപ്പാടുകളിലേക്കും മതഭ്രാന്തിലേക്കും എത്തിപ്പെടുന്നതും. വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്നതിൽ ജാതിമതഭേദങ്ങളോ ദേശകാലവ്യത്യാസങ്ങളോ ഇല്ല. എങ്കിലും ചൂഷണങ്ങളുടെ ഇരയാകുന്നതിൽ അധികവും ദരിദ്രരും നിരക്ഷരരും തന്നെ.
തലമുറകളിലേക്ക് ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ ആചാരങ്ങൾക്കപ്പുറം ആഘോഷമാവുന്ന കാഴ്ചകളാണ് മതപ്പാടുകൾ എന്ന പുസ്തകത്തിൽ അരുൺ എഴുത്തച്ഛൻ പരിചയപ്പെടുത്തുന്നത്. “വിശുദ്ധപാപങ്ങളുടെ ഇന്ത്യ” എന്ന പുസ്തകത്തിന്റെ തുടർച്ച. വെടിയൊച്ചകളുടെ മുഴക്കത്തിൽ തുടങ്ങി നിറതോക്കുകളുടെ നടുവിൽ അവസാനിക്കുന്ന പതിനൊന്ന് അധ്യായങ്ങളിലൂടെ മലയാളികൾക്ക് അപരിചിതമായ യാഥാർഥ്യങ്ങളെ കഥ പോലെ പറയുകയാണ്. എന്നാൽ, സുഗമവും സുന്ദരവുമായ വായനയ്ക്കിടയിലും എല്ലാം ഇങ്ങനെയും നടക്കുമോ എന്നൊരു ചിന്ത ബാക്കിയാവുന്നുണ്ട്.
സ്ത്രീകൾ ബലിയാടുകളാവുന്ന പലയിടത്തും ചോദ്യം ചെയ്യാൻ പോലും അവസരങ്ങൾ ഇല്ല എന്നതാണ് സങ്കടകരം. മാനം പെണ്ണുങ്ങളുടെ കൈയ്യിലാണ് എന്നത് ആൺപെൺ ഭേദമില്ലാതെ വിശ്വസിക്കുന്നു. ചില വേഷങ്ങൾ മതവിശ്വാസത്തിന്റെ ചിഹ്നമായി അഭിമാനമായി കരുതുമ്പോൾ അതേ വേഷം ധരിച്ച ലൈംഗിക തൊഴിലാളി അപമാനവുമാകുന്നു. മുത്തലാക്കിന്റെ ഇരകളെ തേടിയുള്ള യാത്രയുടെ ഒരു ഘട്ടത്തിൽ ലേഖകൻ പരിചയപ്പെടുന്ന രേഖ എന്ന സ്ത്രീ, മതം ശീലിപ്പിച്ച വസ്ത്ര നിയമങ്ങൾ ആ മതത്തിനു തന്നെ തലവേദനയാവുന്നതിന്റെ കൗതുകമുണർത്തുന്നു. ചിത്രമോ വിഗ്രഹമോ അമ്പലമോ ഇല്ലാത്ത അർമുണ്ടി മാതാജി എന്ന ദേവി, കനിഞ്ഞനുഗ്രഹിച്ച് മന്ദ്സൗറിലെ സ്ത്രീകൾക്ക് നൽകിയ കുലത്തൊഴിലാണ് സ്വന്തം ശരീരം കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത്. എത്ര പെൺകുട്ടികൾ ഉണ്ടോ അത്രയേറെ ഐശ്വര്യമുണ്ടാവും എന്നതാണ് ആ നാട്ടിലെ വിശ്വാസം. എത്ര പേരെ സന്തോഷിപ്പിക്കുന്നുവോ അത്രമേൽ അനുഗ്രഹിക്കപ്പെടുന്നു. അത്രയും വരുമാനം കിട്ടും എന്നതാണ് ഇതിന്റെ മറുവശം.
ഇങ്ങനെയും വിശ്വാസമോ എന്ന് കരുതാൻ വരട്ടെ. സ്വന്തം മക്കളുടെ അച്ഛൻ ആരെന്നു പുറത്തു പറഞ്ഞാൽ ശാപം കിട്ടുമെന്ന് വിശ്വസിക്കുന്നത് ഹിരേസിന്ദോഗിയിലെ മാതിക സമുദായക്കാരാണ്. വിവാഹം കഴിക്കാൻ അവകാശമില്ലാത്ത പെൺകുട്ടികൾക്ക് ഉയർന്ന ജാതിക്കാരുമായി മാത്രം ബന്ധപ്പെടാനും അടുത്ത തലമുറയെ സൃഷ്ടിക്കാനും അനുവാദമുണ്ട് എന്നറിയുമ്പോഴാണ് ചൂഷണത്തിന്റെ മുഖം വെളിവാകുന്നത്. വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇങ്ങനെ ഒരു ആചാരത്തിനു കാരണമെന്ന് കരുതും മുമ്പ് അറിയേണ്ട ഒന്നു കൂടിയുണ്ട്. ഈ വിശ്വാസം പിന്തുടരുന്നവരിൽ നാളത്തെ തലമുറയെ നേർവഴി നടത്തുന്ന അധ്യാപികയും സമൂഹത്തിന്റെ ആരോഗ്യം കാക്കുന്ന ഡോക്ടറും ഉൾപ്പെടുന്നു. തമിഴ്നാട്ടിലെ കരൂരിലെ അരുൾമിഹ് മഹാലക്ഷ്മി ആലയത്തിൽ തലയിൽ തേങ്ങയേറ് കൊണ്ട് ദൈവത്തോട് നന്ദി പറയാൻ എത്തിയതിലും ഒരു ഡോക്ടർ ഉണ്ട്. വിശ്വാസമോ വിദ്യാഭ്യാസമോ വലുതെന്ന ചോദ്യം ഇവിടെ ബാക്കിയാവുന്നു.
അൽപം വ്യത്യസ്തമായ ഒരു ലേഖനം മുംഗേറിലെ തോക്കുകളെക്കുറിച്ചാണ്. നിയമ വിധേയമായതിനെ വെല്ലുന്ന വ്യാജതോക്കുകളുടെ കേന്ദ്രമാണിവിടം. വൈത്തീശ്വരൻ കോവിലിലെ നാഡീ ജ്യോതിഷം, ബാലവിവാഹങ്ങൾ, ദുരഭിമാന കൊലകളിലെ വാഴ്ത്തപ്പെട്ട കുറ്റവാളികൾ - ആഘോഷവും ആചാരവുമായി വിശ്വാസങ്ങൾ ഏറെയുണ്ടിതിൽ. മനുഷ്യൻ മനുഷ്യമാംസം ഭക്ഷിക്കുമോ എന്ന ചോദ്യം കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മുഖം ചുളിയുമെന്നത് ഉറപ്പാണ്. പക്ഷെ, ചുടലയിൽ നിന്നെടുക്കുന്ന തലയോട്ടിയിൽ നിന്നു മാംസം ഭക്ഷിക്കുന്നത് ആചാരമാവുന്നത് കേരള അതിർത്തിക്ക് തൊട്ടപ്പുറം ചെങ്കോട്ടയിലാണ്. ദൈവം കേറുമ്പോൾ ചുറ്റുപാടും അറിയാത്ത മനുഷ്യർ ഇതും ഇതിലപ്പുറവും ചെയ്യും എന്ന വിശ്വാസത്തിൽ ഇതെല്ലാം അംഗീകരിക്കപ്പെടുന്നു.
വെറും കാഴ്ചകൾക്ക് അപ്പുറത്ത് ആഴത്തിൽ പഠിച്ചും അന്വേഷിച്ചറിഞ്ഞും തയാറാക്കിയ ഈ കുറിപ്പുകൾ അവിശ്വസനീയമായ വിശ്വാസങ്ങളുടെ ജീർണതകൾ തുറന്നുകാട്ടുകയാണ്. സഫലമാവുമെന്ന് ഉറപ്പില്ലെങ്കിലും വിഫലമാവുമെന്ന് തീർച്ചപ്പെടുത്തേണ്ടതില്ലാത്ത പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും കനൽ ഈ താളുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
Content Summary: Malayalam Book 'Mathappadukal' by Arun Ezhuthachan