മരുഭൂമികൾ – ജോസഫ് പുലിക്കോട്ടിൽ എഴുതിയ കവിത
Mail This Article
ആഴിയിലെ
അടിയൊഴുക്കിനെപ്പറ്റി
ഞാനെന്തു പറയാൻ
മരുഭൂമിയിലെ മണൽക്കാറ്റിനെപ്പറ്റിയും
ഞാനെന്തു പറയും
കാറ്റ് എവിടെ നിന്ന് വന്ന്
എവിടേക്ക് പോകുന്നു എന്നും
എനിക്കറിയില്ല
ഉടൽ വേദനയോടെ
ഉലകിൽ ജീവന്റെ
താളമൊരുക്കി
മാറിലെ പാലാഴിയിൽ
സ്നേഹം ചാലിച്ച്
അമ്മ മുമ്പേ നടന്നു
അകലെ, സൂര്യനും ചന്ദ്രനും
താരകങ്ങളും വെളിച്ചം
വിതറി ചിരിച്ചു നിന്നു
തീപന്തങ്ങൾ ഉയർത്തി
മുദ്രാവാക്യംവിളിച്ച്
വഴിയിൽ ആരോ ഒരാൾ
തലചായ്ക്കാൻ ഒരിടം
വിശപ്പും ദാഹവും മാറണം
നഗ്നത മൂടിവയ്ക്കണം
ഓരോ ദിവസവും ഭാരം
ചുമലിൽ കൂടി വരുന്നു
കല്ലത്താണികൾ കാണുന്നില്ല
വിണ്ടുകീറിയ പാദങ്ങൾ
വഴിയിൽ തളർന്ന് പഥികൻ
യാത്ര തുടരണം നിറുത്താതെ
കാറ്റ് കൊടുങ്കാറ്റായി
കരകവിഞ്ഞ് നദി ഒഴുകി
പ്രളയം ദുഃഖം കഴുകി
നിദ്രയിൽ നിന്ന് സകലരും
ഉണരുമെന്ന് സ്വപ്നം
കണ്ട് പകൽ ശാന്തമായി
മരിച്ചവർ പുനർജ്ജനിക്കും
എങ്ങും പച്ചപ്പായി മാറും
മരുഭൂമികൾ നീരണിയും.