മഴയോർമ്മകൾ – സിന്ദുകൃഷ്ണ എഴുതിയ കവിത
Mail This Article
പുതുമഴയിലെ
നനഞ്ഞ മണ്ണിന്റെ
ഗന്ധമെന്നിൽ
ഉന്മാദം തീർത്തപ്പോൾ,
തുള്ളി കളിച്ച
മാരിയൊരു
ചാലു തീർത്തപ്പോൾ,
ആ നിമിഷമാണ്
ഒരു കവിത രചിയ്ക്കാനൊരു
കമ്പമെന്നിൽ
മുളപ്പൊട്ടിയത്!
ആടുന്ന ചില്ലയിൽ
വഴുതിയിറങ്ങുന്ന
നീർത്തുള്ളികൾ
എന്റെ മോഹത്തിനാക്കം
കൂട്ടി !
പക്ഷേ
എഴുതാൻ
തുടങ്ങിയപ്പോഴാണ്
തനിച്ചിരുന്നു
കിനാവു കണ്ടൊരു
കിളി പറന്നകന്നതും
എന്റെ ഭാവനകളുടെ
മൊട്ട് കരിഞ്ഞുണങ്ങിയതും!
ചിന്തകൾ തിടുക്കപ്പെട്ടപ്പോഴാവും
എഴുത്താണിയുടെ
മുനയൊടിഞ്ഞു പോയത് !
ശേഷം
വെയിൽപ്പൂക്കൾ വിരിയുന്നു !
നരച്ചു പോയൊരു
ചുവർ ചിത്രത്തിൽ നിന്നു
മഴയൊലിച്ചു പോയി!
ആർദ്രതയില്ലാതെ
ഹിമകണങ്ങൾ
വറ്റിപ്പോയി !
വസന്തത്തിന്റെ
ചൂളം വിളികൾ
നേർത്തുപോയി!
ഞാൻ കണ്ട കിനാവിലെ
പൊയ്കയെവിടെ?
താമരകളും
കൊറ്റികളുമേതു
ദേശാടനത്തിനാണ്
പോയത് ?
ഹാ പ്രകൃതി ...
കനംവെയ്ക്കുന്ന
ഈ ശൂന്യതയെ
ഞാനിനിയെങ്ങനെ
വരച്ചുകാട്ടും !
എന്നിലെ
കവിതയ്ക്കാരു
ഉയിരു തരും..