രവി കിഷന്‍ എന്റെ അച്ഛൻ, ഡിഎന്‍എ ടെസ്റ്റിന് തയാര്‍: ആരോപണവുമായി യുവനടി
Mail This Article
നടനും ബിജെപി എംപിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്നും അത് തെളിയിക്കാൻ ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ ഠാക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ് അപര്‍ണ എത്തിയത്. ഇതേത്തുടർന്ന് രവി കിഷന്‍റെ ഭാര്യ പ്രീതി ശുക്ല നൽകിയ പരാതിയിൽ പൊലീസ് ഇവർക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അപർണയുടെ മകള്‍ ഷിന്നോവ രംഗത്തെത്തിയത്.
ഡിഎന്‍എ ടെസ്റ്റിന് ഷിന്നോവ ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടി സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
‘‘ബഹുമാനപ്പെട്ട യോഗിജി, ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം” ഷിന്നോവ പറഞ്ഞു.
അപർണയ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാനാനും ബോംബെ ഹൈക്കോടതിയിൽ ഷിന്നോവ ഹർജി സമർപ്പിച്ചിട്ടുണ്ട്. അപർണയും കിഷനും പ്രണയത്തിലായിരുന്നുവെന്നും 1991ൽ ഇരുവരും വിവാഹിതരായെങ്കിലും ചില വ്യക്തിപരമായ പ്രശ്നങ്ങളാൽ ഒന്നിച്ചു താമസിക്കാൻ സാധിച്ചിരുന്നില്ലെന്നും ഷിന്നോവ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 1998 ഒക്ടോബറിലാണ് ഷിന്നോവ ജനിക്കുന്നത്. അതിനു ശേഷമാണ് കിഷൻ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞതെന്നും ഹർജിയിൽ അവകാശപ്പെടുന്നുണ്ട്.
ലയൺഗേറ്റ്സ് പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഹിക്കപ്പ്സ് ആൻഡ് ഹുക്കപ്പ്സ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയയാണ് നടി ഷിന്നോവ.
ആരോപണങ്ങൾ രവി കിഷൻ നിഷേധിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ലൈംഗിക പീഡനത്തിന് പരാതി നല്‍കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇരുപതു കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നു രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു. ഗോരഖ്പുരില്‍ നിന്നുള്ള ബിജെപി എംപിയായ രവി കിഷന്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവിടെനിന്നു മൽസരിക്കുന്നുണ്ട്.