ADVERTISEMENT

ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഭയാനകമായ ഒരു രോഗം, അതു മറയാക്കി ലോകത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ദുഷ്ടശക്തികൾ. ഇവ രണ്ടും ഒന്നിച്ചാൽ ഈ ലോകത്തിന് എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തെ ഒരു നാണയത്തിന്റെ ഇരുവശം എന്ന പോലെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് സമാറ. ആനുകാലികപ്രസക്തിയുള്ള ഒരു വിഷയത്തെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ ചാൾസ്. പ്രമേയത്തിൽ മാത്രമല്ല ആഖ്യാനത്തിലും അടിമുടി പുതുമയുമായാണ് ഈ സയൻസ് ഫിക്‌ഷൻ ചിത്രമെത്തുന്നത്.

 

സമാറ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തായ രോഗം പടർത്തുന്ന വൈറസുകളെ അതിജീവിക്കാൻ ഒരു സമൂഹം നടത്തുന്ന ശ്രമങ്ങളും എന്നാൽ ആ വൈറസിനെ കൂട്ടുപിടിച്ച് ലോകം നശിപ്പിക്കാൻ ഒരുങ്ങുന്ന വലിയൊരു കൂട്ടം ആളുകളെയുമാണ് സമാറയിൽ നമുക്ക് കാണാൻ കഴിയുന്നത്. ആർമിയിലെ ഡോക്ടറാണ് അലൻ. ഒരു ബോംബാക്രമണത്തിൽപ്പെട്ട് അലന്റെ ശരീരമാകെ മുറിവേൽക്കുകയും അയാൾക്ക് അയാളുടെ ബാഹ്യ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അതോടുകൂടി അയാളുടെ ഭാര്യ അലനെ ഉപേക്ഷിച്ചു പോകുന്നു. പിന്നീടുള്ള അലന്റെ ജീവിതവും അയാൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയുമാണ് സിനിമയുടെ തുടക്കം. 

 

ഹിമാലയൻ താഴ്‌വരയിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങൾ. അതിനു കാരണം കണ്ടെത്താനായി ആന്റണി ഉൾപ്പെടുന്ന പോലീസ് സംഘം ശ്രമിക്കുമ്പോൾ അവർക്ക് കൂട്ടായി ഡോക്ടർ അലനും ഡോക്ടർ സക്കീറും കൂടി എത്തുന്നതോടെ ചിത്രത്തിന്റെ ഗതി ആകെ മാറുകയാണ്. ഒരു കേസ് അന്വേഷണം എങ്ങനെയാണ് പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് സമാറ. കാശ്മീരിന്റെ സൗന്ദര്യം വളരെ വ്യത്യസ്തമായ തരത്തിൽ പകർത്തി നല്ലൊരു കാഴ്ചാനുഭവമാണ് സമാറ സമ്മാനിക്കുന്നത്. സിനു സിദ്ധാർത്ഥ് ആണ് ഈ ചിത്രത്തിൻറെ ഛായാഗ്രാഹകൻ. 

 

പ്രമേയത്തിലും മേക്കിങ്ങിലും വ്യത്യസ്തത പുലർത്തിയ സമാറ മലയാള സിനിമയിൽ ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഗോളപ്രാധാന്യമുള്ള വിഷയത്തെ കയ്യടക്കത്തോടെയും ഗൗരവത്തോടെയും അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ഒരു സാങ്കല്പിക കഥയെ ചരിത്ര സംഭവങ്ങളുമായി കൂട്ടിയിണക്കാനും ശ്രമിച്ചിട്ടുണ്ട്. കഥയുടെ പശ്ചാത്തലം അവതരിപ്പിക്കാൻ ഈ പഴയ കാലത്തെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ഒപ്പം കശ്മീർ ഭാഗത്തുള്ള സാധാരണക്കാരന്റെ ജീവിതവും സമാറയിലൂടെ നമുക്ക് കാണാൻ കഴിയും.

 

പ്രേക്ഷക ഹൃദയം കവരുന്ന അഭിനയ മുഹൂർത്തങ്ങളുമായാണ്‌ റഹ്മാൻ തൻറെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് എത്തുന്ന റഹ്മാൻ ഒരു സ്റ്റൈലിഷ് കുറ്റാന്വേഷകനായി തിളങ്ങുകയാണ്. ഡോക്ടർ അലനായി എത്തിയ ബിനോജ് വില്യയുടെ പ്രകടനവും അദ്ദേഹത്തിന് നൽകിയിരിക്കുന്ന മെയ്ക്കോവറും ശ്രദ്ധേയമാണ്. ലോകം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുന്നതിനോടൊപ്പം ഉപകഥകളിലൂടെ കാലികപ്രസക്തിയുള്ള പല വിഷയങ്ങളും പ്രേക്ഷകന് പറഞ്ഞു നൽകുകയാണ് ചാൾസ്. രാഹുൽ മാധവ്, ഭരത്, ബോളിവുഡ് താരം മിർ സർവാർ, സഞ്ജന ദീപു, ഗോവിന്ദ് കൃഷ്ണ തുടങ്ങിയവർ തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സമാറയ്ക്ക് മിഴിവു കൂട്ടുന്നു. 

 

സങ്കീർണമായ വിഷയത്തെ സരളമായി അവതരിപ്പിച്ചതിലൂടെ സമാറയുടെ അണിയറ പ്രവർത്തകരും തീർച്ചയായും കയ്യടി അർഹിക്കുന്നു. കോവിഡ് വൈറസ് വന്നതോടുകൂടി ഒരു വൈറസ് വരുത്തി വയ്ക്കാവുന്ന വിനകൾ ലോകം മനസ്സിലാക്കിയതാണ്. ജൈവായുധമാണ് കോവിഡ് എന്ന ചർച്ചകൾ നടക്കുമ്പോൾ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ സമാറയുടെ സംവിധായകനായ ചാൾസ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. രോഗ വ്യാപന ശേഷി കൂട്ടാനിടയുള്ള വൈറസുകൾ ലോകത്താകമാനം പടർന്നാൽ മനുഷ്യജീവിതം എത്രമാത്രം ദുസഹം ആകും എന്ന് പ്രേക്ഷകനെ ഒരിക്കൽ കൂടി ചിന്തിപ്പിക്കുന്ന ചിത്രമാണ് സമാറ. 

 

സ്നേഹബന്ധങ്ങളുടെ നൈമിഷികതയും അതോടൊപ്പം തന്നെ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങളും ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്നേഹം എന്ന വികാരത്തിന്റെ അതിലോല വശങ്ങൾ പറയുന്ന ചില സീനുകളിൽ പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കും. സയൻസിലെ മായക്കാഴ്ചകൾ കൊണ്ട് നന്മയും തിന്മയും സൃഷ്ടിക്കാം എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ് സമാറ. കുറ്റാന്വേഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാൻ പറ്റുന്ന വളരെ ത്രില്ലിങ് ആയിട്ടുള്ള ഒരു സിനിമ കൂടിയാണ് സമാറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com