ADVERTISEMENT

അമാനുഷികതയുടെ ചമയങ്ങളണിഞ്ഞ അദ്ഭുതമനുഷ്യന്റെ കഥയല്ല ഇത്. അനുഭവങ്ങളില്‍നിന്നു ജീവിതം പഠിച്ച്, അസാധ്യമായ പലതിനേയും സാധ്യമാക്കിയെടുത്ത റിയല്‍ സൂപ്പര്‍ സ്റ്റാറിന്റെ കഥയാണ്. അതുകൊണ്ടുതന്നെ സസ്‌പെന്‍സും ത്രില്ലറും ആവോളമുണ്ട്. ഒപ്പം വൈകാരികതയുടെ ആര്‍ദ്രഭാവങ്ങളണിഞ്ഞ കുറേ നല്ല നിമിഷങ്ങളും. തരക്കേടില്ലാത്ത കാഴ്ചാനുഭവമായി മാറുകയാണ് ഉണ്ണി മുകുന്ദന്‍ - രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ്. സ്ഥിരം കാണുന്ന സൂപ്പര്‍ഹീറോ കഥാപാത്രമാണ് ‘ജയ് ഗണേഷ്’ എന്ന മുന്‍വിധിയോടെ ചിത്രം കാണാതിരിക്കുക എന്നതാണ് മുഖ്യം.

ഗണേഷെന്ന സാധാരണക്കാരനായ യുവാവ്. ഒരു അപകടത്തില്‍ കാലുകള്‍ തളര്‍ന്ന അയാള്‍ തന്റെ ജീവിതം മുന്നോട്ടു നീക്കുന്നത് ഒറ്റപ്പെടൽ തീര്‍ത്ത പ്രതിസന്ധികളെ അതീജീവിച്ചാണ്. ഗ്രാഫിക്‌സ് ഡിസൈനറായ ഗണേഷിന് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലും അസാമാന്യമായ പാടവമുണ്ട്. ആ മികവ് പല കേസുകള്‍ക്കും സഹായകരമായ ചരിത്രമുണ്ട്. അങ്ങനെ ഒരിക്കല്‍ കൊച്ചി നഗരത്തെ നിശ്ചലമാക്കിയ ഒരു സംഭവത്തിന് ഗണേഷിന് സാക്ഷിയാകേണ്ടി വരുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ തന്റെ സാങ്കേതിക പരിജ്ഞാനം ഗണേഷ് കൃത്യമായി ഉപയോഗിക്കുന്നു. ഇതിനിടയില്‍ ഗണേഷ് എഴുതിക്കൊണ്ടിരിക്കുന്ന അനിമേഷന്‍ കഥയാണ് ജയ് ഗണേഷ്. കുട്ടികള്‍ക്കിടയില്‍ സ്റ്റാറായ ജയ്ഗണേഷിന്റെ സൂപ്പര്‍ഹീറോ ഭാവം പതിയെ ഗണേഷും അണിയുന്നു. അതോടെ അയാള്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍, പ്രതിസന്ധികള്‍, പോരാട്ടങ്ങള്‍, നിരാശകളൊക്കെ ചേര്‍ത്തുവച്ചാല്‍ ജയ് ഗണേഷെന്ന ചലച്ചിത്രാനുഭവമായി മാറുന്നു.

ഗണേഷിന്റെ പ്രതീക്ഷകളും നിരാശകളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യപകുതി. പലവഴികളിലൂടെയാണ് ഈ സമയം കഥ കടന്നു പോകുന്നത്. അയാളുടെ ഒറ്റപ്പെടലുകളും ആകുലതകളുമൊക്കെ കഴിഞ്ഞ് സിനിമയുടെ ഒഴുക്കിലേക്ക് എത്തുമ്പോഴേക്കും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങള്‍ ഏറെയുണ്ട്. മാസ്സും ആക്‌ഷനുമൊന്നുമില്ലാത്ത റിയല്‍സ്റ്റാറായ കഥാപാത്രത്തെയാണ് പിന്നെ കാണുന്നത്. കേസന്വേഷണത്തിന്റെ പുത്തന്‍ഭാവങ്ങളും സാങ്കേതികവിദ്യയുടെ സാധ്യതകളവിടെ എങ്ങനെ ഉപയോഗിക്കുന്നു എന്നതുമൊക്കെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊക്കെ എല്ലാ പ്രേക്ഷകരേയും സംതൃപ്തിപ്പെടുത്തണമെന്നും ഇല്ല. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കുന്നത് ഉണ്ണി മുകുന്ദന്റെ പ്രകടനമാണ്. അയാളുടെ നിരാശകളും രോഷവുമൊക്കെ കൃത്യമായി തന്റെ അഭിനയത്തില്‍ പ്രകടിപ്പിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. എല്ലാ തടസ്സങ്ങളെയും തള്ളി മാറ്റി മുന്നേറുന്ന ഗണേഷിനോട് ആദ്യം മുതല്‍ പ്രേക്ഷകന് ഇഷ്ടം തോന്നുന്നതും അതുകൊണ്ടുതന്നെ.

കൊച്ചിനഗരത്തെ സമീപകാലത്ത് പിടിച്ചുകുലുക്കിയ മാലിന്യപ്രശ്‌നം സിനിമയില്‍ ഗൗരവത്തോടെതന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ആസ്വാദനത്തിനും അപ്പുറം ഗൗരവമേറിയ ഒരു വിഷയത്തെ അതേ ഗൗരവത്തോടെ തിരക്കഥയില്‍ ചേര്‍ക്കാന്‍ രഞ്ജിത്ത് ശങ്കറിനു കഴിഞ്ഞു. തിരക്കഥ ആവശ്യപ്പെടുന്ന ഭാവങ്ങളോടെ കൃത്യമായി കഥ പറയാന്‍ രഞ്ജിത്ത് ശങ്കറെന്ന സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ചന്ദ്രു സെല്‍വരാജിന്റെ ഛായാഗ്രഹണം സിനിമയെ ജീവസുറ്റതാക്കി മാറ്റുന്നുണ്ട്. സംഗീത് പ്രതാപിന്റെ ചിത്രസംയോജനവും ജയ് ഗണേഷിന്റെ വിജയത്തിന്റെ പ്രധാന ഘടകമാണ്. നീട്ടലുകളില്ലാതെ അതിവേഗത്തില്‍ മുറിച്ചെടുക്കാനും  ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്താനും എഡിറ്റിങ്ങില്‍ പ്രത്യേകം ശ്രമിച്ചിട്ടുണ്ടെന്ന് ഒരോ രംഗങ്ങളും വ്യക്തമാക്കുന്നു. രണ്ടാം പകുതിയില്‍ അത് കൂടുതല്‍ വ്യക്തവുമാണ്. ശങ്കര്‍ ശര്‍മ്മയുടെ സംഗീതവും സിനിമയോട് നീതിപുലര്‍ത്തുന്നതു തന്നെയാണ്.

ജോമോളും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമാണ്. എന്നാല്‍ ഗണേഷിന്റെ അച്ഛനായി എത്തുന്ന അശോകന്റെ പ്രകടനം എടുത്തു പറയുക തന്നെ വേണം. വന്നു പോകുന്ന ഓരോ രംഗത്തിലും അശോകന്‍ നിറഞ്ഞാടുന്നുണ്ട്. എന്തായാലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഒന്നു കണ്ടിരിക്കാനുണ്ട് ജയ് ഗണേഷ്.

English Summary:

Jai Ganesh Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com