ADVERTISEMENT

ദളപതി വിജയ്‍‍യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന സിനിമയിലെ ആദ്യ ഗാനം 'വിസിൽ പോടി'നെ വിമർശിച്ച് ആരാധകർ. മദൻ കാർക്കി എഴുതി യുവൻ ശങ്കർ രാജ ഈണമിട്ട് വിജയ് ആലപിച്ച ഗാനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഗാനം നിരാശപ്പെടുത്തിയെന്നും വിജയ്‍യുടെ കരിയറിലെ ഏറ്റവും മോശം ട്രാക്കാണിതെന്നും ആരാധകർ പ്രതികരിച്ചു. 

ഗാനത്തിനെതിരെ നെഗറ്റീവ് കമന്റുകൾ ഉയരുന്നതിനിടെ സംഗീത സംവിധായകൻ യുവൻ ശങ്കർരാജയുടെ ഇൻസ്റ്റഗ്രാം പേജ് ഡിആക്ടിവേറ്റ് ആയി. വിസിൽ പോട് ട്രോൾ ചെയ്യപ്പെട്ടതിലുള്ള നിരാശയിലാണ് യുവൻ പേജ് ഡിആക്ടിവേറ്റ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത്തരം പ്രചരണം സജീവമാകുന്നതിന് ഇടയിൽ 'ഇറ്റ്സ് യുവൻ' എന്ന പേജ് വീണ്ടും സജീവമായി. സാങ്കേതിക തകരാറു മൂലമാണ് ഇൻസ്റ്റ പേജ് നഷ്ടമായതെന്നും ഉടനെ പേജ് വീണ്ടെടുക്കുമെന്നും എക്സ് പ്ലാറ്റ്ഫോമിൽ യുവൻ പോസ്റ്റിട്ടതിന്റെ അടുത്ത ദിവസമാണ് ഇൻസ്റ്റയിൽ പേജ് ആക്ടീവ് ആയത്. അതേസമയം, വിസിൽ പോടിനെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകളോട് ഇതുവരെ യുവൻ പ്രതികരിച്ചിട്ടില്ല. 

ഈയടുത്ത കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളിലെ പാട്ടുകളെല്ലാം വൻ ഹിറ്റുകളായിരുന്നു. ലിയോ, വാരിസ്, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഭാഷാതിർത്തികൾക്കപ്പുറത്ത് ആഘോഷിക്കപ്പെട്ടിരുന്നു. അത്തരമൊരു ഓളമുണ്ടാക്കാൻ വിസിൽ പോടിനു കഴിയുന്നില്ലെന്നതാണ് ആരാധകരെ നിരാശരാക്കിയത്. 

നെഗറ്റീവ് കമന്റുകൾക്കിടയിലും യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതുണ്ട് വിസിൽ പോട്. ഇതുവരെ 42 ലക്ഷം പേർ യുട്യൂബിൽ മാത്രം ഈ ഗാനം കണ്ടു കഴിഞ്ഞു. രാജു സുന്ദരത്തിന്റെ കൊറിയോഗ്രഫിയിൽ വിജയ്, പ്രഭുദേവ, പ്രശാന്ത്, അജ്മൽ എന്നിവരുടെ സിഗ്നേച്ചർ ചുവടുകൾ റീൽസിൽ വൈറലാണ്. 

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ഒരു സയൻസ് ഫിക്‌ഷൻ ആണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും വിജയ് എത്തുക. ഇതിൽ പ്രായമായ വിജയ്‌യെയും ഇരുപതുകാരനായ വിജയ്‌യെയും കാണാം. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. തെലുങ്ക് താരം മീനാക്ഷി ചൗദരിയാണ് ചിത്രത്തിലെ നായിക. ജയറാം, മോഹൻ, സ്നേഹ, ലൈല, വിടിവി ഗണേശ്, യോഗി ബാബു, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

English Summary:

Whistle Podu song criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com