ADVERTISEMENT

ഉഴവൂരിൽ ഉദയം 1921

കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്ത് ജനനം. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയും മാതാപിതാക്കൾ. ഏഴു മക്കളിൽ നാലാമൻ. ‘ഞങ്ങളുടെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പല രാത്രികളിലും വിശന്നുതളർന്നാണ് ഉറങ്ങിയിരുന്നത്. പൊടിയരിക്കഞ്ഞിയായിരുന്നു സ്ഥിരമായ ആഹാരം’ – നാരായണന്റെ മൂത്ത സഹോദരി ഗൗരിയുടെ വാക്കുകൾ.

ചാണകം മെഴുകിയ തറയിലിരുന്ന് ആദ്യ പാഠങ്ങൾ 1927

കോട്ടയം കുറിച്ചിത്താനം സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആ സ്കൂൾ ഇപ്പോൾ കെ.ആർ.നാരായണൻ എൽപി സ്കൂൾ എന്നറിയപ്പെടുന്നു. മുളങ്കമ്പിൽ കെട്ടിപ്പൊക്കിയ, പുല്ലുമേഞ്ഞ, നാലു മുറികളുള്ള സ്കൂളിലെ ചാണകം മെഴുകിയ തറയിൽ തോർത്തുടുത്തിരുന്ന് പഠിച്ച കാലം നാരായണൻ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

ഹാജരില്ലാതെ ഇംഗ്ലിഷ് പാഠങ്ങൾ 1931

ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ് സ്കൂളിൽ ചേർന്നു. ഫീസ് കൊടുക്കാൻ കഴിയാതെ പലപ്പോഴും ബുദ്ധിമുട്ടി. സ്കൂളിൽ മുണ്ടും ഷർട്ടും അല്ലെങ്കിൽ നിക്കറും ഷർട്ടും നിർബന്ധമായിരുന്നു. ഇതിനും ബുദ്ധിമുട്ടി. ഫീസ് കൊടുക്കാൻ കഴിയാതെ ക്ലാസ് മുടങ്ങിയതോടെ പരീക്ഷയെഴുതാൻ ആവശ്യത്തിനു ഹാജരില്ലാത്ത സ്ഥിതിയും ഉണ്ടായി.

കുറവിലങ്ങാട്ടേക്ക് വായിച്ചു നടത്തം 1935

കൂത്താട്ടുകുളത്തിനു സമീപം വടകര സെന്റ് ജോൺസ് ഇംഗ്ലിഷ് സ്കൂളിൽ ഒരുവർഷം പഠനം. പിന്നീട് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ ചേർന്നു. ഉഴവൂരിലെ വീട്ടിൽനിന്നു കുറവിലങ്ങാട്ടേക്ക് ദിവസവും നടന്നാണു പോയിരുന്നത്. വഴിനീളെ വായിച്ചുകൊണ്ടു നടക്കും. സ്കൂളിൽനിന്നു മടങ്ങുമ്പോൾ ഉഴവൂരിലെ ചിലർക്കുള്ള പത്രവും കൂടി കുറവിലങ്ങാട്ടുനിന്നു നാരായണൻ കൊണ്ടുപോകും. അങ്ങനെ, നടത്തത്തിനിടെ പത്രം വായിക്കാനും കഴിഞ്ഞു. 

തിരുവിതാംകൂറിന്റെ സ്വർണം 1940

കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് തേഡ് ഗ്രൂപ്പിൽ ചേർന്നു. സാമ്പത്തിക പ്രയാസങ്ങൾ അന്നും അലട്ടി. വേണ്ടത്ര വസ്ത്രങ്ങളുണ്ടായിരുന്നില്ല. സ്കോളർഷിപ് കിട്ടിയത് ആശ്വാസമായി. 1940ൽ തിരുവനന്തപുരത്ത് എത്തി. ആർട്സ് കോളജിൽ ബിഎ ഓണേഴ്സിനു ചേർന്നു. ഹരിജൻ ഹോസ്റ്റലിലായിരുന്നു താമസം. പിതൃസഹോദരൻ ആർ. വേലായുധൻ തിരുവനന്തപുരത്ത് ഇൻഫർമേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു (ദലിത് വിഭാഗത്തിൽനിന്ന് ആദ്യകാലത്തു ബിരുദം നേടിയ ആർ.വേലായുധൻ പിന്നീടു പൊതുരംഗത്തേക്കു വന്നു. അദ്ദേഹവും പത്നി ദാക്ഷായണി വേലായുധനും പാർലമെന്റ് അംഗങ്ങളായിരുന്നു). 1943ൽ നാരായണൻ തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്  (ഇന്നത്തെ കേരള സർവകലാശാല) ഒന്നാം റാങ്കും സ്വർണമെഡലും നേടി ബിഎ ഓണേഴ്സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു വിദ്യാർഥി നേടിയ മഹത്തായ വിജയമായിരുന്നു അത്. 

ബഹിഷ്കരിച്ച ബിരുദം

ബിഎ ഓണേഴ്സിനു ശേഷം തുടർപഠന സഹായത്തിന് തിരുവിതാംകൂർ മഹാരാജാവിനെ കാണാൻ അനുമതി ചോദിച്ച് നാരായണൻ കത്തെഴുതി. എന്നാൽ, രാജാവിന്റെ സെക്രട്ടറി അനുമതി നൽകിയില്ല. നാരായണൻ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ബിഎ സർട്ടിഫിക്കറ്റും വാങ്ങിയില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റുമായാണ് ഉപരിപഠനത്തിനു പോയത്. 1992ൽ ഉപരാഷ്ട്രപതിയായപ്പോൾ, പണ്ടു വാങ്ങാതെപോയ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ചു വാർത്തകൾ വന്നു. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. ഡി.ബാബുപോൾ മുൻകയ്യെടുത്ത് സർട്ടിഫിക്കറ്റ് തയാറാക്കി അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. 

ഗാന്ധിജിയുമായി അഭിമുഖം 1944

പത്രപ്രവർത്തകനാകാനുള്ള മോഹം കൊണ്ടാണ് ഇന്ത്യൻ ഓവർസീസ് വകുപ്പിലെ ജോലി ഉപേക്ഷിച്ചത്. 1944 ഏപ്രിലിൽ ബോംബെ മലബാർ ഹിൽസിൽ താമസിച്ചിരുന്ന മഹാത്മാ ഗാന്ധിയുമായി നാരായണൻ അഭിമുഖം നടത്തി. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടിയായിരുന്നു അത്. അഭിമുഖം നടന്ന ദിവസം ഗാന്ധിജി മൗനവ്രതത്തിലായിരുന്നതിനാൽ ഉത്തരങ്ങൾ എഴുതിക്കൊടുക്കുകയായിരുന്നു. 

ലാസ്കിയുടെ ശിഷ്യൻ

1945ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അവിടെ അധ്യാപകനായിരുന്ന ഹാരൾഡ് ജോസഫ് ലാസ്കിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ അധ്യക്ഷനും പരിഷ്കരണവാദിയുമായിരുന്നു ലാസ്കി. 

ഇന്ത്യയുടെ ആണവ ഗവേഷണരംഗത്ത് അതികായനായി മാറിയ ഡോ. രാജാ രാമണ്ണ ലണ്ടനിൽ നാരായണന്റെ സുഹൃത്തായിരുന്നു; ഡോ. കെ.എൻ.രാജ് അന്ന് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർഥിയും. 1948ൽ നാരായണൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം നേടി. 

നെഹ്റു  വിളിച്ചപ്പോൾ 1948

പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങുമ്പോൾ, നാരായണന്റെ പക്കൽ ലാസ്കി ഒരു കത്തു കൊടുത്തയച്ചു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനുള്ളതായിരുന്നു അത്. ‘ഞാൻ പഠിപ്പിച്ച സമർഥരായ വിദ്യാർഥികളിൽ ഒരാളാണു നാരായണൻ. സ്വതന്ത്ര ഇന്ത്യക്ക് അദ്ദേഹം വിലപ്പെട്ട ഒരാളായിരിക്കും’ എന്നാണു ലാസ്കി എഴുതിയിരുന്നത്. 

ഡൽഹിയിലെ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം തിരിഞ്ഞുനടക്കുമ്പോൾ നെഹ്റു പിന്നിൽനിന്ന് നാരായണനെ തിരികെ വിളിച്ചിട്ടു പറഞ്ഞു: താങ്കളുടെ ബയോഡേറ്റ എഴുതി ഏൽപിക്കുക. അങ്ങനെ 1949ൽ നാരായണൻ വിദേശകാര്യ സർവീസിൽ ചേർന്നു. 

ഉഷയെ കണ്ടത്

ബർമയിൽ (മ്യാൻമർ) ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി, വിദേശകാര്യ സർവീസിലെ ജോലിക്കു തുടക്കം.  ജപ്പാൻ, തായ്‌ലൻഡ്, തുർക്കി, ഓസ്ട്രേലിയ, യുകെ, വിയറ്റ്നാം, ചൈന, യുഎസ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. ബർമയിൽ വച്ചാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ മാ ടിന്റ് ടിന്റ്, നെഹ്റു നിർദേശിച്ച ഉഷ എന്ന പേരാണു സ്വീകരിച്ചത്. 

ഒറ്റപ്പാലത്ത് മുണ്ടുടുത്ത് 1984

1976ൽ വിദേശകാര്യ സെക്രട്ടറിയായി. 1978ൽ വിദേശ സർവീസിൽനിന്നു വിരമിച്ചു. 1984 ഡിസംബറിൽ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ നാരായണനെ നിയോഗിച്ചു. നാരായണനു മലയാളം അറിയില്ലെന്നും മുണ്ടുടുക്കാൻ അറിയില്ലെന്നുമൊക്കെ എതിരാളികൾ പ്രചരിപ്പിച്ചു. മുണ്ടുടുക്കാൻ മാത്രമല്ല, അതു മുറുക്കിയുടുക്കാനും അറിയാമെന്നു നാരായണൻ തിരിച്ചടിച്ചു. ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ എ.കെ.ബാലനെ അരലക്ഷത്തിലേറെ വോട്ടുകൾക്കാണു നാരായണൻ പരാജയപ്പെടുത്തിയത്.

കേന്ദ്രമന്ത്രിസഭയിൽ

രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആദ്യം ആസൂത്രണ സഹമന്ത്രിയായി. പിന്നീട് വിദേശകാര്യ സഹമന്ത്രിയും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി. 

രാഷ്ട്രപതി 1997

1992ൽ ഉപരാഷ്ട്രപതിയായി. രാഷ്ട്രപതിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഇടതുകക്ഷികൾ പിന്തുണച്ചു. ബിജെപിയും അവസാനനിമിഷം പിന്തുണച്ചു. 1997 ജൂലൈ 25ന് 10–ാം രാഷ്ട്രപതിയായി ചുമതലയേറ്റു. 

വിടവാങ്ങൽ 2005 

2005 നവംബർ 9ന് 85–ാം വയസ്സിൽ അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com