ADVERTISEMENT

കഴിഞ്ഞ മേയിൽ, കുഞ്ഞുങ്ങളടക്കം 22 പേരുടെ ജീവൻ അപഹരിച്ച താനൂർ പൂരപ്പുഴയിലെ ബോട്ട് ദുരന്തം ഇപ്പോഴും കേരളത്തെ ദുഃഖിപ്പിക്കുന്നു. മറക്കരുതാത്ത ദുരന്തപാഠങ്ങളാണ് ആ വലിയ അപകടം ബാക്കിവച്ചത്. നിരുത്തരവാദിത്തവും അശ്രദ്ധയും ലാഭക്കെ‍ാതിയുമെ‍ാക്കെച്ചേർന്ന് ആ ബോട്ട് പുഴയിൽ മുക്കി ഒട്ടേറെ കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തുകയായിരുന്നു. സർവത്ര വീഴ്ചകൾ കണ്ടെടുക്കപ്പെട്ട ആ ദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്തുവരികയാണിപ്പോൾ. 

അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ എന്ന ബോട്ടിനു റജിസ്ട്രേഷൻ നൽകാനുള്ള ഉന്നതതല സമ്മർദത്തിന്റെ മറവിൽ മാരിടൈം ബോർഡ് പ്രവർത്തനാനുമതി നൽകിയത് 28 അനധികൃത യാനങ്ങൾക്കാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടു വൻ അഴിമതിയാണു നടന്നതെന്നും ആരോപണമുണ്ട്. ‘അറ്റ്‌ലാന്റിക്’ ബോട്ടിനു റജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് പൊലീസിനു മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയുടെ കസേര തെറിച്ചതും കഴിഞ്ഞ ദിവസം മലയാള മനോരമയിലൂടെ കേരളം കേട്ടു. 

മത്സ്യബന്ധന ബോട്ട് അനധികൃതമായി യാത്രാബോട്ടാക്കി രൂപമാറ്റം വരുത്തിയ അറ്റ്ലാന്റിക്കിനു റജിസ്ട്രേഷൻ നൽകിയത് ഉൾനാടൻ യാനങ്ങൾക്കുമാത്രം ബാധകമായ, 2021ലെ ഇൻലാൻഡ് വെസൽസ് ആക്ടിലുള്ള വ്യവസ്ഥ തെറ്റായി വ്യാഖ്യാനിച്ചാണ്. ഇതേ മാതൃക തന്നെയാണു മറ്റ് അനധികൃത യാനങ്ങൾക്കും റജിസ്ട്രേഷൻ നൽകാനായി സ്വീകരിച്ചത്. ഈ നിയമം ദുരുപയോഗം ചെയ്തത് ആലപ്പുഴയിൽ ജനപ്രതിനിധികളെയും ബോർഡ് ഉന്നതരെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിന്റെ പേരിലാണെന്നതിലും ഇതേ യോഗവേദിയിൽ അറ്റ്ലാന്റിക്കിന്റെ ഉടമ എത്തിയിരുന്നുവെന്നതിലും ദുരൂഹതയുണ്ട്. 

നിയമവിരുദ്ധമായി നിർമിച്ച ബോട്ടുകളുടെ ഉടമകളിൽനിന്ന് ഇതേ നിയമപ്രകാരം 10,000 രൂപ വീതം പിഴയീടാക്കി റജിസ്ട്രേഷൻ നൽകുകയായിരുന്നു. ആലപ്പുഴയിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. താനൂർ ബോട്ടപകടം വിവാദമായതോടെ ഇതിൽ ചിലതിന്റെ റജിസ്ട്രേഷൻ പിന്നീടു റദ്ദാക്കിയതായും സൂചനയുണ്ട്. എന്നാൽ, കേന്ദ്ര നിയമപ്രകാരം നടക്കേണ്ട റജിസ്ട്രേഷനിൽ ഇടപെടാൻ ജനപ്രതിനിധികൾക്കോ മുഖ്യമന്ത്രിക്കുതന്നെയോ അധികാരമില്ലെന്നിരിക്കെ ഈ യോഗ തീരുമാനത്തിന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുന്നു. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകൾക്കും 10,000 രൂപ പിഴയടച്ചാൽ റജിസ്ട്രേഷൻ ലഭിക്കുമെന്ന സ്ഥിതിയുണ്ടായതിനോടെ‍ാപ്പം വൻ അഴിമതിക്കും കളമൊരുങ്ങിയത് അത്യന്തം ആശങ്കാജനകമാണ്. 

ഒരു വലിയ അപകടത്തിനു പിന്നിലെ മറ നീക്കുമ്പോൾ അറിയുന്ന ഈ വിവരങ്ങൾ ഇനിയുമെത്രയോ ക്രമക്കേടുകൾ നമ്മുടെ കാണാമറയത്തുണ്ടെന്ന തിരിച്ചറിവു തരുന്നുണ്ട്. ‘അറ്റ്ലാന്റിക്’ ബോട്ടുടമയുടെ അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ട് തുറമുഖ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തന്നെ വിളിച്ചിരുന്നു എന്നു സിഇഒ ടി.പി.സലിംകുമാർ പൊലീസിനു മൊഴി നൽകിയതോടെ, ആ ബോട്ടിനു റജിസ്ട്രേഷൻ ലഭിച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായെന്ന ആരോപണം കൂടുതൽ ബലപ്പെടുന്നു.

ബോട്ടുകളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ സംവിധാനം ഉണ്ടാകണമെന്നും യാത്രക്കാർക്കു ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണമെന്നും അധികം യാത്രക്കാരെ കയറ്റുന്ന ബോട്ടുകൾക്കെതിരെ നടപടി വേണമെന്നുമൊക്കെയുള്ള ശുപാർശകൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ജലയാത്രാസുരക്ഷയ്‌ക്കു സമഗ്രനിയമം കൊണ്ടുവരാൻ കാത്തിരിക്കാതെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നു തട്ടേക്കാട് ദുരന്തത്തെത്തുടർന്നും വിനോദസഞ്ചാര മേഖലകളിൽ ബോട്ടുയാത്ര സുരക്ഷിതമാക്കുമെന്നു കുമരകം, തേക്കടി ദുരന്തങ്ങളെത്തുടർന്നും ബന്ധപ്പെട്ട മന്ത്രിമാർ നൽകിയ ഉറപ്പുകളും ജലരേഖയായി. 

അനധികൃത യാനങ്ങൾക്കു റജിസ്ട്രേഷൻ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കെ‍‍ാടുക്കുന്ന പിൻവാതിൽസഹായം കൂടിയാകുമ്പോൾ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതെങ്ങനെ? ഇനിയെങ്കിലും ഇത്തരം ക്രമക്കേടുകൾക്കു കർശനമായി തടയിട്ടില്ലെങ്കിൽ ജലമരണങ്ങളുടെ പരമ്പരതന്നെ കേരളം കാണേണ്ടിവരും. താനൂർ അപകടത്തിനു പിന്നിലെ യഥാർഥ കാരണങ്ങളും ഉന്നത ഇടപെടലുകളും പഴുതടച്ച അന്വേഷണത്തിലൂടെ പുറത്തുകെ‍ാണ്ടുവരേണ്ടതുണ്ട്.

English Summary : Editorial about irregularities related to Tanur boat tragedy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com