ADVERTISEMENT

അഖണ്ഡതയും ഭദ്രതയും ജനാധിപത്യത്തിന്റെ ശക്തിയും ഓർമിച്ച്, 74 വർഷങ്ങളുടെ അനുഭവപാഠങ്ങളുമായി ഇന്ത്യ ഇന്നു റിപ്പബ്ലിക് ദിനത്തിലേക്കു പുലരുകയാണ്. എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപിച്ച്, സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയ്‌ക്കുള്ള രാജ്യത്തിന്റെ യാത്രയാണ് മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കത്തിലേക്കു പ്രവേശിക്കുന്നത്.


റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ

സാമ്പത്തിക, സൈനിക, ശാസ്ത്ര ശക്തിയായി ഇന്ത്യ വളർന്നു മുന്നേറുകയാണെന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ നാം നേടിക്കഴിഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന അഭിമാനവും ഇതോടൊപ്പമുണ്ട്. അതുകെ‍ാണ്ടുതന്നെ, ജനാധിപത്യത്തിന്റെ ആഘോഷമാണ് ഈ ദിവസം. പല അയൽരാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ പിൽക്കാലത്തു വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നതിനു രാജ്യം കടപ്പെട്ടിരിക്കുന്നതു ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടുതന്നെ. ഭരണഘടനയുടെ പവിത്രതയ്ക്ക് ഒരു പോറൽപോലും ഏൽക്കരുതെന്നു ഭരണാധികാരികളെമുതൽ പൗരജനങ്ങളെവരെ ഈ റിപ്പബ്ലിക് ദിനം ഓർമപ്പെടുത്തുന്നു.

മറവി കെ‍ാണ്ടല്ല, ഓർമ കെ‍‍ാണ്ടുവേണം നാം ഈ ദിനത്തെ വരവേൽക്കാൻ. സമ്പന്നവും ആവേശോജ്വലവുമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മുഴക്കി മഹാത്മജി ആ യുദ്ധം ജയിച്ചതിലുള്ളത്ര വലിയ പാഠം ലോകം അതിനുമുൻപോ ശേഷമോ കേട്ടിട്ടില്ല. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യശിൽപികളോടു ചിരകാല നന്ദിസ്മരണ വേണ്ടിടത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു എന്നിവരടക്കമുള്ള അനശ്വര വ്യക്തികളെപ്പോലും ചെറുതാക്കാനുള്ള ശ്രമം നടക്കുന്നത് അപലപനീയമാണ്.

Also Read

https://www.manoramaonline.com/news/latest-news/2024/01/25/padma-awards-2024-indias-awards-of-excellence-updates.html

സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്കിനെ ഇകഴ്ത്തിയുള്ള തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തുനിൽപിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ രാഷ്ട്രീയതാൽപര്യങ്ങളോടെ, സ്വന്തമായ രീതിയിൽ വ്യാഖ്യാനിക്കാനുള്ളതല്ല ചരിത്രമെന്നു ഗവർണറെ പറഞ്ഞുമനസ്സിലാക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ആ സ്ഥാനത്ത് ഇരുത്തിയവർക്കാണ്.

മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണു നമ്മുടേത്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും രാജ്യത്തിന് ആദരം നേടിത്തന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ ഈ മതനിരപേക്ഷതയ്ക്കു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും ഒരുഭാഗത്തുനിന്നും ഉണ്ടായിക്കൂടെന്നുകൂടി ഓർമപ്പെടുത്തുകയാണ് ഈ ദിനം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടുകയുംവേണം.

മണിപ്പുർ എന്ന അഭിമാന ഭൂമിക എട്ടു മാസത്തിലേറെയായി നേരിടുന്ന അത്യധികം സങ്കടകരവും സമാനതകളില്ലാത്തതുമായ സാഹചര്യം ഈ റിപ്പബ്ലിക് ദിനത്തിനുമേൽ നിഴൽ വീഴ്ത്തുന്നു. ഒരു സംസ്ഥാനം ഇത്രയും അരക്ഷിതത്വത്തിലൂടെ കടന്നുപോകുന്നതു സ്വാതന്ത്ര്യാനന്തര ഭാരതം കണ്ടിട്ടില്ല. മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിന് ആ വേളയിൽത്തന്നെ തടയിട്ടിരുന്നെങ്കിൽ കലാപം ഇത്രമേൽ വിനാശകരമായും ഭീതിദമായും വളരുമായിരുന്നില്ലെന്നുകൂടി ഓർക്കേണ്ടതുണ്ട്.

ജനാധിപത്യം പ്രകാശമാനമായി നിലനിർത്താനും ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളെയും സമ്മർദങ്ങളെയും അതിജീവിക്കാനും ലോകനിലവാരമുള്ള വികസനത്തിലേക്കുള്ള വേഗച്ചിറകുകൾ തീർക്കാനും മഹത്തായ ഈ പിറന്നാൾ ഇന്ത്യൻ റിപ്പബ്ലിക്കിന് ഊർജം പകരട്ടെ. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള ഇച്ഛയും നിശ്ചയവും നെഞ്ചിലേറ്റി നമുക്കു തോളോടുതോൾ ചേർന്നുനിൽക്കാം; രാഷ്ട്രഹൃദയത്തിൽ വിള്ളലുകളും വിഭജനവും ഉണ്ടാക്കാനുള്ള നീക്കങ്ങൾ തടയേണ്ടത് ‘ഇന്ത്യൻ ജനത’ എന്ന സംജ്ഞയിൽ അഭിമാനിക്കുകയും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഓർമിക്കുകയും ചെയ്യാം.

English Summary:

Editorial about republic day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com