ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തിയ വേളയിൽ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞുപിടിച്ച് പലിശയും പിഴപ്പലിശയും ചേർത്തുള്ള നോട്ടിസുകൾ അയയ്ക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും ആദായനികുതി വകുപ്പ് തുടരുകയാണ്. ഇതു ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം രാജ്യമാകെ ഉയരുന്നുമുണ്ട്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ അവസാനം ആദായനിർണയ നടപടികൾ പൂർത്തീകരിച്ച് നോട്ടിസ് അയയ്ക്കേണ്ടത് തങ്ങളുടെ നിയമപരമായ കർത്തവ്യമാണെന്ന് ആദായനികുതി വകുപ്പും നിലപാടെടുക്കുന്നു. 

ഭരണകക്ഷിയായ ബിജെപിയുടെ അക്കൗണ്ടുകൾ പരിശോധിച്ച് ഇത്തരം നടപടി സ്വീകരിക്കാത്തതെന്തെന്നു കോൺഗ്രസും പ്രതിപക്ഷകക്ഷികളും ചോദ്യം ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾക്കെതിരെ നടപടി വേണമെങ്കിൽത്തന്നെ തിരഞ്ഞെടുപ്പിനു വളരെ മുൻപേ ആകാമായിരുന്നില്ലേ, എന്തുകൊണ്ട് ഈ വൈകിയ വേളയിൽ നോട്ടിസുകൾ എന്ന ചോദ്യവും ഉയരുന്നു. ഇന്ത്യൻ റവന്യു സർവീസിൽ 35 വർഷം പ്രവർത്തിച്ച എന്റെ അനുഭവജ്ഞാനം അടിസ്ഥാനമാക്കി ഇതിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കാം.

പാർട്ടികളുടെ നികുതിയിളവ്

ആദായനികുതി നിയമം 1961ലെ 13 എ വകുപ്പുപ്രകാരം, അംഗീകരിക്കപ്പെട്ട രാഷ്ട്രീയപാർട്ടികളുടെ വരുമാനം ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇളവു ലഭിക്കാൻ ഒട്ടേറെ നിബന്ധനകളുമുണ്ട്. പ്രധാനപ്പെട്ടവ: 1. വ്യക്തമായ കണക്കുകൾ സൂക്ഷിക്കണം. 2. കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണം. 3. സംഭാവനയായി 2000 രൂപയിൽ കൂടുതൽ പണമായി വാങ്ങരുത്. കൂടുതൽ തുക ചെക്കായോ ഡ്രാഫ്റ്റായോ ഓൺലൈൻ മുഖേനയോ മാത്രം വാങ്ങാം. 4. 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു വർഷംതോറും നൽകണം. 5. എല്ലാ വർഷവും ആദായനികുതി റിട്ടേൺ സെപ്റ്റംബർ 30നു മുൻപു ഫയൽ ചെയ്യണം. 6. വരവുചെലവ് കണക്ക്, ബാലൻസ് ഷീറ്റ് എന്നിവ വർഷാവർഷം സൂക്ഷിക്കണം.

നടപ്പാക്കുന്നത് നിയമമോ? 

വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ വരുമാനം നികുതിക്കും അനുബന്ധ പലിശ, പിഴ എന്നിവയ്ക്കും വിധേയമാകും. വ്യവസ്ഥ പാലിച്ചില്ലെന്നു പറഞ്ഞാണ് കോൺഗ്രസിനു വളരെവേഗത്തിൽ നികുതിക്കുടിശിക നോട്ടിസുകൾ അയയ്ക്കുകയും ബാങ്ക് അക്കൗണ്ടുകൾ ഈ കുടിശിക ഈടാക്കാനെന്ന പേരിൽ മരവിപ്പിക്കുകയും ചെയ്തത്. തിരഞ്ഞെടുപ്പിലേക്ക് ആഴ്ചകൾ മാത്രമെന്നിരിക്കെ ഈ നടപടി കോൺഗ്രസിനെ ആകെ സ്തംഭനാവസ്ഥയിലാക്കുമെന്നതിൽ സംശയമില്ല. നിയമം നടപ്പാക്കുകയാണോ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ നിർവീര്യമാക്കുകയാണോ ഏതാണു ലക്ഷ്യമെന്നു സ്വാഭാവികമായും സംശയമുയരുന്നു.

പി.കെ.വിജയകുമാർ
പി.കെ.വിജയകുമാർ

നിയമദൃഷ്ടിയും ജനദൃഷ്ടിയും

സാമ്പത്തികവർഷം അവസാനിക്കുമ്പോൾ നികുതി പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്കു ബാധ്യതയുണ്ട്. പല ആദായനിർണയങ്ങളും മാർച്ച് 31നു മുൻപു തീർക്കേണ്ടതുണ്ട്. 1994ലെ നികുതി ഇപ്പോൾ അടയ്ക്കാൻ പറയുന്നത് അനീതിയാണെന്നു തോന്നാമെങ്കിലും അതു ഹൈക്കോടതി ശരിവച്ചതാണ് എന്നതും വസ്തുതയാണ്. പക്ഷേ, സുപ്രീം കോടതിയിൽനിന്ന് ആ കേസിന്റെ അന്തിമതീർപ്പ് അറിയാനുണ്ട്. 2014 മുതൽ 2021 വരെയുള്ള ആദായനികുതി പുനർനിർണയിച്ച് നോട്ടിസയച്ചതിനു കാരണമായി പറയുന്നത് വകുപ്പിനു ലഭിച്ച ചില രേഖകളാണ്. വലിയ തുകകൾ പണമായി കോൺഗ്രസ് വാങ്ങിയെന്നും അതിനാൽ നികുതിയിളവു ലഭിക്കില്ലെന്നും കണ്ടെത്തി. ഇതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നികുതി വകുപ്പിനു മറ്റെന്തോ ലക്ഷ്യമുണ്ടെന്നു ജനത്തിനു തോന്നാമെങ്കിലും നിയമത്തിന്റെ ദൃഷ്ടിയിൽ അങ്ങനെയല്ല. നികുതി അടച്ചില്ലെങ്കിൽ അത് ഈടാക്കാൻ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിലും നിയമപരമായി അസ്വാഭാവികത ഇല്ല.

അതുപോലെ, സിപിഎമ്മിനും സിപിഐക്കും ആദായനികുതി വകുപ്പ് വ്യത്യസ്ത കാരണങ്ങളാൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഒരെണ്ണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മറ്റൊന്നിനു മറുപടി അയച്ചിട്ടില്ല.

നേരത്തേ ആകാമായിരുന്നില്ലേ? 

ഭരണപാർട്ടിയായ ബിജെപിക്കെതിരെ എന്തുകൊണ്ട് ഇതുപോലെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം വളരെ പ്രസക്തമാണെങ്കിലും അതിനുവേണ്ട തെളിവുകളൊന്നും ലഭിച്ചില്ലെന്ന മറുപടിയാണ് ആദായനികുതി വകുപ്പു നൽകുന്നത്. 

അതേസമയം, കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും എതിരെയുള്ള അതിവേഗ, അതികർശന നടപടികൾ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചശേഷം എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. വൻ തുകകൾ പണമായി വാങ്ങിയെന്നു കണ്ടെത്തിയത് 2019ൽ ആണെന്നതിനാൽ 2024 വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോ? നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ പ്രതിപക്ഷ കക്ഷികൾക്കു നിയമയുദ്ധത്തിലൂടെ പ്രതിരോധിക്കാൻ സമയം കിട്ടുമായിരുന്നു. 

സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെയാണ് ജനം തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. പക്ഷേ, നിയമം നടപ്പാക്കേണ്ട ഏജൻസികൾ ഭരണകക്ഷിപ്രേരണയാൽ പ്രതിപക്ഷ കക്ഷികൾക്കെതിരെ പ്രവർത്തിക്കുകയാണെന്ന ധാരണ സൃഷ്ടിക്കപ്പെടുമ്പോൾ ജനാധിപത്യ വ്യവസ്ഥതന്നെ അപകടത്തിലാവുകയാണ്. അതിനാൽ സ്വന്തം വിശ്വാസ്യതയ്ക്കു കോട്ടം തട്ടാതിരിക്കാൻ നിയമനിർവഹണ ഏജൻസികൾ നീതിയുക്തമായ നടപടികളെടുക്കുകയും ശ്രദ്ധ പുലർത്തുകയും ചെയ്യണം. 

വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസ് നിയമം കഴുതയാണെന്നു പറഞ്ഞിട്ടുണ്ട്. നിയമത്തെ കഴുതയെപ്പോലെ ഉപയോഗിക്കാം. അതിൽ ദുരുപയോഗം ഉണ്ടാകാനും സാധ്യതയുണ്ട്. അതു സംഭവിക്കാതിരിക്കാൻ നീതിന്യായ വ്യവസ്ഥയിലെ സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികളും ഒരുപോലെ യത്നിക്കണം. 

പാർട്ടികൾ അധികാരം നിലനിർത്താൻ എന്തു മാർഗവും അവലംബിക്കും. നിയമപാലകരും നികുതി ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ സേവകരാണെന്നു ജനം വിശ്വസിച്ചാൽ അവരെ പഴിക്കാൻ സാധിക്കില്ല. അവർ കൺമുന്നിൽ കാണുന്ന പലതും അത്തരം സംശയങ്ങളെ സാധൂകരിക്കുന്നു. ജനാധിപത്യ രാജ്യത്തിന് ഇത്തരം ദുരവസ്ഥ ഒട്ടുംതന്നെ ഭൂഷണമല്ല.

(ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗം മുൻ ഡയറക്ടർ ജനറലാണ് ലേഖകൻ)

English Summary:

Writeup about issuing Income Tax department notices to immobilize opposition parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com