ADVERTISEMENT

സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ അവസാനശ്വാസം തങ്ങി നിൽക്കുന്ന, കത്തിയമർന്ന ഹെലികോപ്റ്ററിന്റെ പുകമണം മാറാത്ത മഞ്ഞുമൂടിയ പ്രഭാതത്തിലേക്കാണു കോട്ടേരി ഫാമും ചേർന്നുള്ള നഞ്ചപ്പസത്രവും ഇന്നലെ കൺതുറന്നത്. 

ഹെലികോപ്റ്റർ വീണ സ്ഥലവും പരിസരവും ബുധൻ ഉച്ച മുതൽ തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ദുരന്തസ്ഥലത്തുനിന്ന് ഒരു തുണ്ടു പോലും നഷ്ടപ്പെടാതിരിക്കാൻ അവർ കാവൽനിന്നു. രാവിലെ 6 മണിയോടെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിശദമായ പരിശോധനയ്ക്കൊടുവിൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും ഹെലികോപ്റ്ററിന്റെ പ്രധാന ഭാഗങ്ങളും വ്യോമസേനാ സംഘം ശേഖരിച്ചു. ഫൊറൻസിക് സാംപിൾ ശേഖരിക്കുന്നതുൾപ്പെടെ തുടർപരിശോധനകൾക്കു ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം എത്തുന്നതിനാൽ കാവൽ ശക്തമാക്കി അവർ മടങ്ങി. 

രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിനു നേർസാക്ഷ്യം വഹിച്ച നഞ്ചപ്പസത്രം കോളനിവാസികൾക്ക് അപ്പോഴും നടുക്കം മാറിയിട്ടില്ലായിരുന്നു. ജനറൽ ബിപിൻ റാവത്ത് രാജ്യത്തിന് ആരായിരുന്നു എന്നറിയാത്തവരുണ്ടെങ്കിലും ഉന്നത സൈനികർ ഉൾപ്പെടെ 13 പേരുടെ ജീവൻ എത്ര വിലപ്പെട്ടതാണെന്ന് അവർക്കറിയാം. ബുധൻ ഉച്ചയ്ക്കു ഹെലികോപ്റ്റർ ഒരു തീഗോളം പോലെ മാനത്തുനിന്നു പൊട്ടിവീണപ്പോൾ ആദ്യം ഓടിയെത്തിയത് അവരായിരുന്നു. ഒരാളെയെങ്കിലും രക്ഷിക്കാനായി മണ്ണും വെള്ളവും കൊണ്ടു തീ കെടുത്താൻ വിഫലശ്രമം നടത്തിയതും അവരായിരുന്നു. പരിസരത്ത് ഒരു ചായക്കട പോലും ഇല്ലാത്ത സ്ഥലത്ത് രാത്രി കാവലിരുന്ന പൊലീസുകാർക്കും പട്ടാളക്കാർക്കും കട്ടൻചായയും തീ കായാൻ വിറകും നൽകി അവരും ദൗത്യത്തിൽ പങ്കാളികളായി. ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ച വിവരം അറിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ‘അവരോട പെരിയ മനസ്സ്ക്ക് ഒന്നുമാകാത്’ എന്ന് അവർ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു. 

കൂനൂരിലെ ഡിസംബർ മ‍ഞ്ഞിനു മാത്രം മാറ്റമുണ്ടായില്ല. ചിലപ്പോൾ താഴ്ന്നിറങ്ങി വന്നു പരിസരമാകെ മൂടിയും ചിലപ്പോൾ മാനത്തൊളിച്ചും നിന്നു; ഈ മഞ്ഞിലേക്കാണു തലേന്ന് ആ ഹെലികോപ്റ്റർ പറന്നിറങ്ങിയത്. 

വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പത്തരയോടെ മദ്രാസ് റെജിമെന്റൽ സെന്റർ (എംആർസി) മൈതാനത്തു പൊതുദർശനത്തിനു വച്ചു. പുഷ്പങ്ങളാൽ അലങ്കരിച്ച സൈനിക വാഹനങ്ങൾ പുഷ്‌പവൃഷ്ടിയോടെയാണ് എംആർസിയിലേക്കു പ്രവേശിച്ചത്. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടായിരുന്നില്ല. സൈനിക ഉദ്യോഗസ്ഥരെയും തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും മാത്രമാണു പ്രവേശിപ്പിച്ചത്. 

വിവിധ സേനാ ഉദ്യോഗസ്ഥർ ആദ്യം ആദരമർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 11.20ന് അന്ത്യോപചാരമർപ്പിച്ചു. പിന്നാലെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും എത്തി. 11.40നു പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ മൃതദേഹങ്ങളുമായി 13 ആംബുലൻസുകൾ കോയമ്പത്തൂരിലെ സൂലൂർ വ്യോമതാവളത്തിലേക്കു തിരിച്ചു. വഴിനീളെ പുഷ്പങ്ങളർപ്പിച്ചും സല്യൂട്ട് നൽകിയും പൊതുജനങ്ങൾ അന്ത്യോപചാരമർപ്പിച്ചു. രണ്ടേമുക്കാലോടെ സൂലൂരിലെത്തിച്ച മൃതദേഹങ്ങൾ വൈകിട്ടു ഡൽഹിയിലേക്കു കൊണ്ടുപോയി.

English Summary: Coonoor after chopper crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com