ADVERTISEMENT

ന്യൂഡൽഹി∙ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. ഇവരുടെ സംസ്കാര ചടങ്ങുകൾ കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നടക്കും. ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ രാവിലെ 11 മുതൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും അതിനു ശേഷം 1.30 വരെ സേനാംഗങ്ങൾക്കുമായിരിക്കും പൊതുദർശനം. സർവസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി റാം നാഥ് കോവിന്ദും അന്തിമോപചാരം അർപ്പിക്കും.

ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെയാണ് രാജ്യതലസ്ഥാനം ഏറ്റുവാങ്ങിയത്. മൃതദേഹ പേടകങ്ങൾ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരിൽ നിന്ന് വ്യാഴാഴ്ച രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്ന എന്നിവരുൾപ്പെടെയുള്ളവർ കണ്ണീരണിഞ്ഞു നിന്നു. പേടകങ്ങൾക്കു മേൽ റോസാദലങ്ങൾ കൊണ്ട് അവർ പ്രണാമമർപ്പിച്ചു. വിങ്ങിപ്പൊട്ടിയ കൃതികയെയും തരിണിയെയും ഗീതിക ചേർത്തുപിടിച്ചു; ‘തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ’! പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നിൽ തലകുമ്പിട്ടു; മകൾ ആഷ്ന കണ്ണീരോടെ അച്ഛനു മേൽ ചുംബിച്ചു.

INDIA-DEFENCE-ACCIDENT
ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹത്തിനു മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന മക്കൾ.PRAKASH SINGH / AFP

13 മൃതദേഹ പേടകങ്ങളിൽ 4 എണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ – ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ. ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങൾ പേരുകളില്ലാതെ ത്രിവർണ പതാക പുതച്ചു കിടന്നു. 

കരസേനാ മേധാവി ജനറൽ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.കെ. ചൗധരി എന്നിവർ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പിന്നാലെയെത്തി. ഒൻപതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ഓരോ പേടകത്തിനും മേൽ പൂക്കൾ വിതറി. സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ കൂപ്പുകൈകളോടെ നിന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. തുടർന്നു മൃതദേഹങ്ങൾ കന്റോൺമെന്റിലെ സേനാ ആശുപത്രിയിലേക്കു മാറ്റി. പ്രദീപ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ അവിടെ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. 

English Summary: Last rites of Rawat, wife to be held at Delhi Cantonment crematorium today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com