ADVERTISEMENT

ന്യൂഡൽഹി∙ ജനകീയതയിൽ മുന്നിലുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നു തുടക്കംമുതൽ സ്വീകരിച്ച നിലപാടാണു ഹൈക്കമാൻഡ് ഇന്നലെ നടപ്പാക്കിയത്. കഴിഞ്ഞശനിയാഴ്ച തിരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തങ്ങളുടെ ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്നും 5 വർഷവും മുഖ്യമന്ത്രിയാകണമെന്നും ഇരുവരും നിലപാടെടുത്തതോടെ പ്രതിസന്ധി മുറുകി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയേക്കാളുപരി സിദ്ധരാമയ്യയുടെ ജനകീയതയാണു ഹൈക്കമാൻഡ് പരിഗണിച്ചത്. അക്കാര്യം അറിയിച്ചപ്പോൾ ശിവകുമാർ ഇടഞ്ഞു. പാർട്ടിയെ കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടതു താനാണെന്നു വാദിച്ചു. സിദ്ധരാമയ്യ ആണു മുഖ്യമന്ത്രിയെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും വാശിപിടിച്ചു. ശിവകുമാറിനെ മന്ത്രിസഭയ്ക്കുപുറത്തു നിർത്തുന്നത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ ഏതുവിധേനയും അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ആരംഭിച്ചു. 

ഷിംലയിലായിരുന്ന സോണിയ ഗാന്ധി ഫോണിലൂടെ ശിവകുമാറുമായി സംസാരിച്ചു. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ മല്ലികാർജുൻ ഖർഗെ എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കണമെന്നു സോണിയ നിർദേശിച്ചു. ശിവകുമാർ പാർട്ടിക്കു നൽകിയ സേവനങ്ങൾ വെറുതെയാകില്ലെന്നും അർഹമായ പരിഗണന എക്കാലവും ലഭിക്കുമെന്നും സോണിയ ഉറപ്പുനൽകി. 

ശിവകുമാർ വഴങ്ങണമെങ്കിൽ അദ്ദേഹത്തിനൊപ്പമുള്ള വിശ്വസ്തരെ കൂട്ടുപിടിക്കണമെന്നു ഹൈക്കമാൻഡ് കണക്കുകൂട്ടി. ഇതുപ്രകാരം വിശ്വസ്തരെ ഓരോരുത്തരെയായി പാർട്ടി ബന്ധപ്പെട്ടു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണു തീരുമാനമെന്നും എതിർപ്പുമായി മുന്നോട്ടുപോകരുതെന്നുമുള്ള സന്ദേശം ഇവരിലൂടെ പാർട്ടി നൽകി. 

‘ലോക്സഭ കഴിയട്ടെ; ഭാവി അപ്പോൾ തീരുമാനിക്കാം’ 

മുഖ്യമന്ത്രി സ്ഥാനം തനിക്കു ലഭിക്കില്ലെന്നു വ്യക്തമായതോടെ രണ്ടര വർഷത്തിനു ശേഷം അതു നൽകണമെന്ന ആവശ്യം ശിവകുമാർ ഉന്നയിച്ചു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പിസിസി പ്രസിഡന്റ് എന്ന നിലയിൽ സംഘടനാതലത്തിൽ പാർട്ടിയെ നയിക്കേണ്ടത് ശിവകുമാറാണെന്നും അതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കാമെന്നും ഹൈക്കമാൻഡ് അറിയിച്ചു. മുഖ്യമന്ത്രിപദം വീതംവയ്ക്കുന്നതു സംബന്ധിച്ചു രേഖാമൂലമോ അല്ലാതെയോ ഉള്ള ഉറപ്പ് ഇപ്പോൾ നൽകാനാവില്ലെന്നും കൂട്ടിച്ചേർത്തു. വാശി പിടിക്കുന്നതിൽ കാര്യമില്ലെന്നു വ്യക്തമായതോടെ ശിവകുമാർ ഒടുവിൽ വഴങ്ങി. 

English Summary : Popularity of Siddaramaiah lead to Chief Minister position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com