ADVERTISEMENT

രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെ തുരങ്കവാതിൽപ്പടിയിൽ കണ്ണിമ ചിമ്മാതെ, ശ്വാസമടക്കിപ്പിടിച്ച് ഉത്തരകാശി നിൽക്കുന്നു. സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും.

അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാൽ ഇന്നലെ അൽപസമയം ജോലി നിർത്തിവയ്ക്കേണ്ടി വന്നു. ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രി വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി എത്തിച്ചു. നിലവിൽ ഉപയോഗിക്കുന്നതിനു തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലയിലാണിത്. പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവസജ്ജരായി നിൽക്കുകയാണ്.

രക്ഷാവഴിയായി കുഴൽപ്പാത

ഏതാണ്ട് 60 മീറ്റർ നീളത്തിലാണ് തുരങ്കത്തിൽ അവശിഷ്ടങ്ങളുള്ളത്. അതിനപ്പുറത്താണു തൊഴിലാളികൾ. 6 മീറ്റർ നീളവും 90 സെന്റിമീറ്റർ വ്യാസവുമുള്ള കുഴൽ ഡ്രില്ലിങ് മെഷീനോടു ഘടിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ തുരന്നുകയറുന്ന മെഷീൻ ഒപ്പം കുഴലും മുന്നോട്ടു നീക്കുന്നു. 6 മീറ്റർ പിന്നിടുമ്പോൾ അടുത്ത കുഴൽ ഇതിലേക്കു വെൽഡ് ചെയ്തു പിടിപ്പിക്കുന്നു. ഇങ്ങനെ 10 കുഴലുകൾ  കയറ്റണം. നിലവിൽ 5 കുഴലുകൾ കയറ്റിയിട്ടുണ്ട്. 30 മീറ്ററോളം ഇനിയും ബാക്കി. 

കുഴലിലേക്കിറങ്ങും സ്ട്രെച്ചർ

കുഴൽ തൊഴിലാളികൾ നിൽക്കുന്ന ഭാഗത്തെത്തിയാൽ അതിലൂടെ ചെറിയ സ്ട്രെച്ചറുകൾ കടത്തിവിടും (ദുരന്തനിവാരണ സേന ഉപയോഗിക്കുന്ന ഫൈബർ സ്ട്രെച്ചറുകൾ). തൊഴിലാളികളെ ഓരോരുത്തരെയായി ഇതിൽ കിടത്തിയശേഷം കയറുപയോഗിച്ച് വലിച്ചു പുറത്തെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂമിക്കടിയിലൂടെ ഭക്ഷണം, വെള്ളം

തുരങ്കത്തിൽ ഭൂമിക്കടിയിലൂടെ ഘടിപ്പിച്ചിരിക്കുന്ന ചെറുപൈപ്പിലൂടെയാണു ഭക്ഷണപ്പൊതികളും പായ്ക്കറ്റ് വെള്ളവും തൊഴിലാളികളിലേക്കെത്തിക്കുന്നത്. തുരങ്കത്തിൽ വെള്ളമെത്തിക്കാൻ നേരത്തേ സ്ഥാപിച്ചിരുന്ന കുഴലാണിത്. കശുവണ്ടി, ഡ്രൈഫ്രൂട്ട്സ് എന്നിവയാണു പ്രധാനമായും നൽകുന്നത്.

തുരങ്കത്തിനു പുറത്ത് പൈപ്പിനുള്ളിൽ ഭക്ഷണപ്പൊതികൾ വച്ച ശേഷം ശക്തമായ മർദത്തിൽ അകത്തേക്ക് തള്ളി അവ അപ്പുറത്ത് എത്തിക്കുന്നു. വാക്കി ടോക്കികൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ കുഴലിന്റെ മുന്നിൽ കമിഴ്ന്നു കിടന്ന് ഉച്ചത്തിൽ സംസാരിച്ചാണു തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. കുഴലിലേക്കു ചെവിചേർത്തു കിടന്നാൽ പരസ്പരം കേൾക്കാം.

∙ ‘‘ഞങ്ങൾ സുരക്ഷിതരാണ്. വിശപ്പും ദാഹവുമില്ല. എങ്ങനെയെങ്കിലും പുറത്തെത്തിക്കുക. ക്ഷമയോടെ കാത്തിരിക്കുകയാണ്’’. (തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളി ഗബ്ബർ സിങ് സഹോദരനായ മഹാരാജ് സിങ്ങിനോടു കുഴലിലൂടെ പറഞ്ഞത്).

∙ ‘‘തുരങ്കം തകർന്നുവീഴുന്നതിന്റെ സൂചനകൾ കണ്ടു പുറത്തേക്കു ധൃതിയിൽ ഇറങ്ങുമ്പോഴാണ് തൊഴിലാളികൾ കുടുങ്ങിയത്. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. അവശിഷ്ടങ്ങൾ തുരന്നുനീക്കുന്ന യന്ത്രം നിലത്തുറപ്പിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതുകൊണ്ട് ഇന്നലെ ദൗത്യം അൽപം വൈകി.’’ – ടി.വി.പുഷ്പാംഗദൻ (തുരങ്ക നിർമാണ കരാർ കമ്പനിയിലെ ജീവനക്കാരനും രക്ഷാദൗത്യത്തിൽ സജീവ പങ്കാളിയുമായ പത്തനംതിട്ട സ്വദേശി.)

English Summary:

Rescue operation of 40 employees from Silkyara-Kandalgaon Tunnel in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com