ADVERTISEMENT

ഹിമാലയൻ മലനിരകളിലെ കൊടും തണുപ്പിൽ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനു സിൽക്യാര തുരങ്കം സാക്ഷിയാകുന്നു. ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അതിതീവ്ര ശ്രമം ഇന്നലെ അർധരാത്രിയും തുടർന്നു. ഡ്രില്ലിങ് യന്ത്രത്തിനു പ്രവർത്തിക്കാനാവാത്ത വിധം അവശിഷ്ടങ്ങളുടെ അവസാന 10 മീറ്ററിൽ ഇരുമ്പ്, സ്റ്റീൽ ഭാഗങ്ങൾ നിറഞ്ഞുകിടക്കുകയാണ്.

ഇതോടെ ഇന്നലെ രാത്രി 8 മണിയോടെ ഡ്രില്ലിങ് യന്ത്രം മാറ്റിവച്ചു മർദം നൽകുന്ന ഉപകരണം കൂടി ഉപയോഗിച്ച് രക്ഷാകുഴൽ അകത്തേക്കു തള്ളിനീക്കുകയെന്ന ദുഷ്കര ദൗത്യത്തിലേക്കു സംഘം കടന്നു. 13 നാൾ നീണ്ട രക്ഷാദൗത്യത്തിലെ ഏറ്റവും സങ്കീർണമായ ഘട്ടമാണിത്. 

ഇതുവരെ സ്ഥാപിച്ച കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാൻ ശ്രമിക്കുന്നുണ്ട്. ഈ രീതിയിൽ കാഠിന്യമേറിയ ഭാഗം പിന്നിട്ടാൽ അവസാന ഏതാനും മീറ്ററുകളിൽ ഡ്രില്ലിങ് യന്ത്രം വീണ്ടും ഉപയോഗിച്ചേക്കും.

രക്ഷാകുഴലിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം തൊഴിലാളികളുണ്ടെങ്കിലും ആ ദൂരം ഇഞ്ചിഞ്ചായാണു താണ്ടുന്നത്. അസാമാന്യ മനോബലത്തിന്റെ കരുത്തിലാണു തൊഴിലാളികൾ പിടിച്ചുനിൽക്കുന്നത്. ഏതു നിമിഷവും ഞങ്ങൾ നിങ്ങൾക്കരികിലെത്തും എന്ന സന്ദേശം ദൗത്യസംഘം നിരന്തരം നൽകുന്നുണ്ട്. കോൺക്രീറ്റ് അടിത്തറ തകർന്നതിനാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ച ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവർത്തനം ഇന്നലെ വൈകിട്ട് ആറിനാണ് പുനരാരംഭിക്കാനായത്. 

അവശിഷ്ടങ്ങളിലെ കാഠിന്യമേറിയ ഭാഗത്തു തട്ടി രക്ഷാകുഴലിന്റെ മുൻഭാഗം തകർന്നിരുന്നു. ദൗത്യസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇതു നീക്കം ചെയ്തു. ഇതോടെ കുഴലിന്റെ നീളം അൽപം കുറഞ്ഞു. തുടർന്ന് ഡ്രില്ലിങ് നടത്തിയപ്പോഴാണ് കാഠിന്യമേറിയ ഭാഗം വീണ്ടും പ്രശ്നമായത്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കേന്ദ്രമന്ത്രി വി.കെ.സിങ് എന്നിവർ ഇന്നലെ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി.

English Summary:

Uttarakhand Silkyara-Kandalgaon Tunnel Rescue operation continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com