ADVERTISEMENT

അയോധ്യ ∙ ചലച്ചിത്രതാരങ്ങളും കായിക താരങ്ങളും പ്രമുഖ വ്യവസായികളുമെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കമുള്ളവരും 24 സന്യാസിമാരുമാണു പങ്കെടുത്തത്.  അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, അനുപം ഖേർ, കങ്കണ റനൗട്ട്, ആയുഷ്മാൻ ഖുറാന, മാധുരി ദീക്ഷിത്, ജാക്കി ഷറഫ് തുടങ്ങിയ നടന്മാരും സംവിധായകരായ രോഹിത് ഷെട്ടി, രാജ്കുമാർ ഹിറാനി തുടങ്ങിയവരും പങ്കെടുത്തു. 

ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും നടൻ രജനികാന്തും.
ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും നടൻ രജനികാന്തും.

ദക്ഷിണേന്ത്യയിൽനിന്ന് സൂപ്പർതാരങ്ങളായ രജനീകാന്ത്, ചിരഞ്ജീവി, രാംചരൺ, റിഷബ് ഷെട്ടി എന്നിവരാണെത്തിയത്. സച്ചിൻ തെൻഡുൽക്കറാണു കായികരംഗത്തു നിന്നെത്തിയ പ്രമുഖതാരം. മുകേഷ് അംബാനി, നിത അംബാനി, അനിൽ അംബാനി, ലക്ഷ്മി മിത്തൽ തുടങ്ങിയ വ്യവസായികളും എത്തി. സോനു നിഗം, അനുരാധ പൗധ്വാൾ, ശങ്കർ മഹാദേവൻ എന്നിവർ മംഗളധ്വനി സംഗീത പരിപാടിയിൽ ഭക്തിഗാനങ്ങളാലപിച്ചു. മുപ്പതോളം ഗായകർ കേന്ദ്ര സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ ഗാനങ്ങളാലപിച്ചിരുന്നു. പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചെങ്കിലും ഹിമാചൽപ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് ചടങ്ങിനെത്തിയിരുന്നു. പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന്റെയും അന്തരിച്ച മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്. 

നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേകും
നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേകും

രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും അവരാരും എത്തിയില്ല. ബിജെപി നേതാക്കളിൽ രാമജന്മഭൂമി പ്രക്ഷോഭക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്ന രവിശങ്കർ പ്രസാദ് മാത്രമാണ് എത്തിയത്. എൽ.കെ.അഡ്വാനി എത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല. അതേസമയം, കാന്താരയിൽ മുഖ്യവേഷം ചെയ്ത ജി. കിഷോർ, ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധൻ, പാർവതി തിരുവോത്തടക്കമുള്ള ചില മലയാള താരങ്ങൾ എന്നിവർ സമൂഹ മാധ്യമങ്ങളിൽ വിയോജിപ്പു പ്രകടിപ്പിച്ചു. പാർവതിയും മറ്റും ഭരണഘടനയുടെ ആമുഖമാണ് പോസ്റ്റ് ചെയ്തത്. ജി. കിഷോർ സാമൂഹിക സ്ഥിതിയെക്കുറിച്ചുള്ള ബസവണ്ണയുടെ വാചകങ്ങൾ പോസ്റ്റ് ചെയ്തു. 

വിധി പറഞ്ഞവരിൽ അശോക് ഭൂഷൺ പങ്കെടുത്തു

ന്യൂഡൽഹി ∙ അയോധ്യാകേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുത്തു. 2019 ൽ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനും അന്നത്തെ ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജൻ ഗൊഗൊയ്, അന്നത്തെ ബെഞ്ചിലെ അംഗവും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസുമായ ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടക്കം 5 ന്യായാധിപന്മാർക്കും ചടങ്ങിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും ജസ്റ്റിസ് ഭൂഷൺ മാത്രമാണു പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ പ്രവൃത്തിദിവസമായ ഇന്നലെ കോടതിയിലെത്തി. 

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, കത്രീന കൈഫ് എന്നിവർ.
ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, കത്രീന കൈഫ് എന്നിവർ.

ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) അധ്യക്ഷൻ കൂടിയായ ജസ്റ്റിസ് ഭൂഷൺ അയോധ്യ ചടങ്ങിനോട് അനുബന്ധിച്ച് ട്രൈബ്യൂണലിന് ഉച്ചവരെ അവധി നൽകിയിരുന്നു. അശോക് ഭൂഷണു പുറമേ, മുൻ ചീഫ് ജസ്റ്റിസുമാരായ എൻ.വി.രമണ, യു.യു.ലളിത്, ജെ.എസ്.കേഹാർ, വി.എൻ.ഖരെ എന്നിവരും മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായ മുൻ ജസ്റ്റിസ് അരുൺ മിശ്ര, സുപ്രീം കോടതി ജഡ്ജിമാരായ ആദർശ് ഗോയൽ, വി.രാമസുബ്രമണ്യം, അനിൽ ദാവെ, ആദർശ് ഗോയൽ, വിനീത് സരിൻ, കൃഷ്ണ മുരാരി, ജി.എസ്.മിശ്ര, മുകുന്ദകം ശർമ എന്നിവരും ചടങ്ങിനെത്തി. 

English Summary:

Ayodhya cosecration ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com