തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച കുത്തിയോട്ടത്തെ വിമർശിച്ചതിനു ജയിൽ ഡിജിപി: ആർ.ശ്രീലേഖയ്ക്കു ചീഫ് സെക്രട്ടറി പോൾ ആന്റണി കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനകം വിശദീകരണം നൽകണം. സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവരാണെന്നും വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്ന നിലപാടുകൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകരുതെന്നും ഇതിൽ പറയുന്നു. കുത്തിയോട്ടച്ചടങ്ങ് കുട്ടികളെ മാനസികവും ശാരീരികവുമായി വേദനിപ്പിക്കുന്നതാണെന്നും രക്ഷിതാക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്നു നടത്തുന്ന ഗൂഢാലോചനയാണെന്നും മറ്റും ശ്രീലേഖ തന്റെ ബ്ലോഗിൽ എഴുതിയതു വിവാദമായിരുന്നു.
ചെറുപ്പം മുതലേ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിട്ടു തൊഴുതിരുന്നതും അതിനിടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചതുമെല്ലാം വിവരിച്ച ശ്രീലേഖ കുത്തിയോട്ടം നടത്തുന്നതിൽ പ്രതിഷേധിച്ച് ഇത്തവണ പൊങ്കാലയിടില്ലെന്നും എഴുതി. തുടർന്നു ക്ഷേത്രം ട്രസ്റ്റ് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.