രമേശിന്റെ കൺട്രോൾ, ഹസന്റെ കണ്ണീർ... സന്തോഷമെന്ന ഒറ്റവികാരം
Mail This Article
തിരുവനന്തപുരം ∙ ഇത്ര സന്തോഷത്തോടെ അടുത്തകാലത്തെങ്ങും ഒരു തിരഞ്ഞെടുപ്പുഫലം കാണാൻ കോൺഗ്രസ് നേതാക്കൾ കെപിസിസി ഓഫിസായ ഇന്ദിരാഭവനിലെ ടിവിക്കു മുൻപിൽ ഇരുന്നിട്ടില്ല. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുതൽ ചിരിയും തമാശയുമല്ലാതെ ഒരു ഘട്ടത്തിലും സമ്മർദം കാണാനായില്ല. സമ്മിശ്ര വികാരമല്ല, സന്തോഷം എന്ന ഒറ്റ വികാരം മാത്രം.
ടിവിക്കു മുൻപിൽ ആദ്യമെത്തിയതു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. യുഡിഎഫ് കൺവീനർ എം.എം.ഹസനും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ചെറിയാൻ ഫിലിപ്പും പിന്നാലെയെത്തി. നേതാക്കൾക്കു പിന്നിൽ പ്രവർത്തകർ തടിച്ചുകൂടി. ഭൂരിപക്ഷം കയറിക്കയറിപ്പോകുമ്പോൾ ചെന്നിത്തലയ്ക്കു ഹരം പിടിച്ചു. ഇടയ്ക്കിടെ ചാനൽ മാറ്റുന്നതു രസം കളയുമെന്നു മനസ്സിലായതോടെ റിമോട്ട് കൺട്രോൾ ചെന്നിത്തലതന്നെ കൈപ്പിടിയിലാക്കി. വിജയത്തോടടുത്തപ്പോൾ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ചാണ്ടി ഉമ്മൻ മുട്ടുകുത്തുന്ന ദൃശ്യം എം.എം.ഹസന്റെ കണ്ണു നനച്ചു. ചാണ്ടി വിജയിച്ചതായി ചാനൽ സ്ക്രീനിൽ തെളിഞ്ഞതോടെ അതു സന്തോഷക്കണ്ണീരായി. സെക്രട്ടേറിയറ്റിനു മുൻപിൽ പായസം പാകം ചെയ്തു കഴിച്ചാണു കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചത്.
English Summary : Congress leaders Ramesh Chennithala and MM Hassan watched puthuppally election result at Indira bhavan