ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്ന തൊടുപുഴ കാളിയാർ സ്വദേശി കുമാരിയുടെ (53) മകൾ ദിവ്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രാവിലെ മുതൽ ബേൺസ് യൂണിറ്റിനു മുന്നിൽ കാത്തു നിന്നു. പക്ഷേ, ആ പ്രതീക്ഷകൾക്കു പൊള്ളലേറ്റിരുന്നു. വൈകിട്ടോടെ കുമാരിയുടെ മരണവാർത്തയെത്തി.

General KTM-Kottayam-Manorama-Fourth-A-30102023-1a.sla

കാളിയാർ വഴിയാനിക്കൽ ഗ്രേസിയും (50) അയൽവാസി കുമാരിയും ഒരുമിച്ചാണു കൺവൻഷന് എത്തിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ കാത്തു നിൽക്കുന്നു.  ചികിത്സയിലുള്ള ഗ്രേസിയെ ഏറെ നേരം കാത്തിരുന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു ഭർത്താവ് കെ.പി. ഡോളിമോൻ വിതുമ്പി.

രണ്ടാം നിലയിലെ ബേൺസ് യൂണിറ്റിനു മുന്നിലും അത്യാഹിത വിഭാഗത്തിലും ബന്ധുക്കൾ പ്രതീക്ഷയോടെ നിന്നു. അവരിൽ പലരും കൺവൻഷനു വന്നവർ അല്ല. ബന്ധുക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഓടിയെത്തിയതാണ്. 12 വയസ്സുകാരി 95% പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്ന വിവരം ഏവരെയും നൊമ്പരപ്പെടുത്തി.

ആലുവ രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിനു മുന്നിൽ ഒരു വയസ്സുള്ള കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് അമ്മൂമ്മ നിന്നു. സ്ഫോടനത്തെ തുടർന്നു കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതായിരുന്നു. സ്ഫോടനം നടന്നതിനു പിന്നാലെ കുഞ്ഞിനെയും എടുത്തു കൊണ്ട് ഓടുന്നതിനിടയിൽ അവൻ താഴേക്കു വീണെങ്കിലും  പരുക്കില്ല.  

മെഡി. കോളജിന്റെ സാമീപ്യം ആശ്വാസമായി

സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിന്റെ തൊട്ടടുത്താണു ഗവ. മെഡിക്കൽ കോളജ് ആശുപത്രി. അതുകൊണ്ടു തന്നെ പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നു പ്ലാസ്റ്റിക് സർജറി, അനസ്തീസിയ, ബേൺസ് യൂണിറ്റ് എന്നീ വിഭാഗങ്ങളിലെ പൊള്ളൽ ചികിത്സയിൽ വിദഗ്ധരായ 5 ഡോക്ടർമാർ ഉച്ചയോടെ കളമശേരി മെഡിക്കൽ കോളജിലെത്തി. 

English Summary:

Kalamassery Bomb Blast: Hope of Relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com