ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. 

കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ ഉപയോഗിച്ച സാധനസാമഗ്രികൾ ശേഖരിച്ചതിനും പണം കൊടുത്തു വാങ്ങിയതിനും ഹോട്ടലിൽ താമസിച്ചതിനുമെല്ലാം ബില്ലുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഓരോ നീക്കവും തീയതിയും സമയവും സഹിതം ഡിജിറ്റൽ ദൃശ്യങ്ങളായി മൊബൈലിൽ റെക്കോർഡ് ചെയ്തതും പൊലീസിനു കൈമാറി. 

സ്വന്തം കുറ്റകൃത്യം സ്ഥാപിക്കാൻ ഒരു പ്രതി ഇത്രയും കണിശമായി തെളിവുകൾ സ്വയം ശേഖരിച്ച് അന്വേഷണ സംഘത്തിനു കൈമാറിയ കേസ് അപൂർവമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു 

മാർട്ടിന്റെ ഈ രീതിയുടെ കാരണമാണു കേന്ദ്ര ഏജൻസികൾ ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. മാർട്ടിൻ സമൂഹമാധ്യമം വഴി പുറത്തുവിട്ട മലയാളം, ഹിന്ദി വിഡിയോയിൽ എഴുതിപ്പഠിച്ചു പറയുന്നതിന്റെ സ്വഭാവമുണ്ടോ എന്നും പരിശോധിക്കും. 

National Investigation Agency (NIA) (PTI Photo)
National Investigation Agency (NIA) (PTI Photo)

കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്

∙ കേസിൽ ഇതുവരെ കേരള പൊലീസിന്റെ കണ്ടെത്തലുകൾ വസ്തുതാപരമാണ്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ബോംബ് നിർമിക്കാനും പ്രതി മാർട്ടിൻ പഠിച്ചതിനു തെളിവുണ്ട്. അത് ഒറ്റയ്ക്കു നിർവഹിക്കാനുള്ള ശേഷിയും പ്രതിക്കുണ്ട്. 

∙ കുറ്റം ഏറ്റെടുക്കാൻ പ്രതി കാണിച്ച വ്യഗ്രതയിൽ മാത്രമേ അൽപം അസ്വാഭാവികതയുള്ളൂ. പ്രതി പറയുന്ന സംഭവങ്ങളുടെ സമയക്രമം ഏതാണ്ട് കൃത്യമാണ്. 

കുറ്റവും ശിക്ഷയും

ഡൊമിനിക് മാർട്ടിനെതിരെ കേരളാ പൊലീസ് ചുമത്തിയ കുറ്റങ്ങളും വകുപ്പും അതിനുള്ള ശിക്ഷയും  

∙ ഇന്ത്യൻ ശിക്ഷാ നിയമം 302 : കൊലക്കുറ്റം. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം

∙ ഇന്ത്യൻ ശിക്ഷാനിയമം  307 : വധശ്രമം. 10 വർഷം മുതൽ ജീവപര്യന്തം തടവു വരെയും പിഴയും ലഭിക്കാം

∙ സ്‌ഫോടക വസ്തു നിയമത്തിലെ വകുപ്പ് 3 എ : ജീവഹാനിക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന തരത്തിലുള്ള സ്‌ഫോടനമുണ്ടാക്കൽ. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം

∙ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം(യുഎപിഎ) 16 (1) (a):  ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവർത്തനം. വധശിക്ഷയോ ജീവപര്യന്തം തടവോ. ഒപ്പം പിഴയും കിട്ടാം.

English Summary:

National investigation agency examined kalamassery blast case accused statement and kerala police findings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com