ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടു തന്നെ സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കാതെ മാർഗമില്ലെന്ന തിരിച്ചറിവ് കെ.എൻ.ബാലഗോപാലിന്റെ നാലാം ബജറ്റിൽ പ്രതിഫലിക്കുന്നു. സിപിഎമ്മിന്റെ നയം മാറ്റം ആ പ്രഖ്യാപനങ്ങൾക്കു കരുത്തു പകരുന്നതാണ്. എന്നാൽ, വിദേശ സർവകലാശാലകളുടെ വരവിൽ സിപിഎം പൊളിറ്റ്ബ്യൂറോ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ–വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ പാർട്ടിയിലും എൽഡിഎഫിലും ആരും പരസ്യമായി എതിർക്കാനിടയില്ലെങ്കിലും പഴയ വിയോജിപ്പിന്റെ പേരിലെ പ്രശ്നങ്ങളും പാർട്ടി ഉന്നത ഘടകങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അവശേഷിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും തുടർന്നും ചർച്ചയാകും.

വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ക്യാംപസുകൾ അനുവദിക്കാനുള്ള യുജിസി നീക്കം ഉന്നതവിദ്യാഭ്യാസ ഘടനയെ കൂടുതൽ ബലഹീനമാക്കുമെന്നും ഫീസും അധ്യാപക നിയമനവും അവർക്കു തോന്നുംപടിയാകുമെന്നുമാണ് 2023 ജനുവരിയിൽ പിബി ചൂണ്ടിക്കാണിച്ചത്. അതിനു തലേവർഷം എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖ വിവിധ മേഖലകളിൽ സ്വകാര്യ–വിദേശ നിക്ഷേപത്തിന് പരവതാനി വിരിച്ചിരുന്നു. എൽഡിഎഫ് ചേർന്നും ഈ നയം മാറ്റം അംഗീകരിച്ചെങ്കിലും മുന്നണി അംഗീകരിച്ച രേഖയിൽ സ്വകാര്യ–വിദേശ സർവകലാശാലകൾ അനുവദിക്കുമെന്നു പരസ്യമായി പ്രഖ്യാപിക്കാതെയുള്ള സൂക്ഷ്മത കാട്ടി. കായികം മുതൽ ഇക്കോ ടൂറിസം വരെയുള്ളവയുടെ കാര്യത്തിൽ സ്വകാര്യമേഖലയാണ് സിപിഎമ്മിന്റെ സർക്കാരിന് ഇപ്പോൾ ശരണം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികാ വാഗ്ദാനമാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാർ നടപ്പാക്കുന്നത്. ശമ്പളപരിഷ്കരണ– ഡിഎ കുടിശികകളടക്കം ആവശ്യപ്പെടുന്നതൊന്നും നടക്കുന്നില്ലെന്ന സ്ഥിതി ഭരണപക്ഷ സർവീസ് സംഘടനകളുടെ നിലനിൽപിനെ തന്നെ ബാധിച്ചിരുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും അമർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ നീറിക്കത്തിയാലോ എന്ന ആശങ്ക പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനത്തിനു പിന്നിലുണ്ട്. കഴിഞ്ഞ ബജറ്റിലെ ഇന്ധന സെസ് പോലെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന നികുതി പ്രഖ്യാപനങ്ങൾ ഒഴിവാക്കിയതും തിരഞ്ഞെടുപ്പ് കണക്കിലെടുത്തു തന്നെ. 

വ്യാഴാഴ്ചത്തെ ഡൽഹി സമരത്തിനുള്ള രാഷ്ട്രീയ രേഖ കൂടിയാക്കി ബജറ്റിന്റെ ആദ്യഭാഗത്തെ മാറ്റിയ മന്ത്രി പല പദ്ധതികളിലെയും കേന്ദ്രവിഹിതം പ്രത്യേകം പ്രതിപാദിച്ചത് എല്ലാം കേന്ദ്ര സൃഷ്ടിയാണെന്ന ആരോപണം ചെറുക്കാനാണ്. റബറിന്റെ താങ്ങുവിലയിലെ 10 രൂപ വർധന പക്ഷേ, കുറഞ്ഞത് 200 രൂപയാക്കാൻ സമ്മർദം ചെലുത്തിയ കേരള കോൺഗ്രസി(എം)നെ സന്തോഷിപ്പിക്കാനിടയില്ല. 250 രൂപ വേണമെന്നായിരുന്നു അവരുടെ ഔദ്യോഗിക ആവശ്യം.‘ 

English Summary:

Kerala Budget: Difference of opinion in CPM on foreign universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com