പൂപ്പാറയിലെ റേഷൻകടയ്ക്കുനേരെ 14–ാം തവണയും കാട്ടാന ആക്രമണം; അരിക്കൊമ്പൻ - 13, ചക്കക്കൊമ്പൻ - 1
Mail This Article
രാജകുമാരി ∙ 13 തവണ അരിക്കൊമ്പൻ തകർത്ത പന്നിയാറിലെ റേഷൻ കടയ്ക്കുനേരെ 14–ാം തവണയും കാട്ടാനയുടെ ആക്രമണം. ഇക്കുറി ചക്കക്കൊമ്പൻ എന്ന കാട്ടാനയാണു ‘പ്രതിസ്ഥാനത്ത്.’ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു പൂപ്പാറ പന്നിയാറിൽ പ്രവർത്തിക്കുന്ന റേഷൻ കട ഒറ്റയാൻ ആക്രമിച്ചത്. ചൂണ്ടൽ സ്വദേശി പി.എൽ.ആന്റണിയുടേതാണു റേഷൻ കട. കടയുടെ ഭിത്തി തകർത്ത ശേഷം തുമ്പിക്കൈകാെണ്ട് അകത്തുണ്ടായിരുന്ന 5 ചാക്ക് അരിയെടുത്തു പുറത്തിട്ടു. അരി തിന്നിട്ടുമുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 14–ാം തവണയാണ് ഇൗ റേഷൻ കട കാട്ടാന തകർക്കുന്നത്.
‘വേലി’യും തകർത്ത്
ആന്റണിയുടെ റേഷൻ കട തേടി അരിക്കൊമ്പൻ പതിവായി എത്താൻ തുടങ്ങിയതോടെ കടയും കന്റീനും ഉൾപ്പെടുന്ന സ്ഥലത്തിനു ചുറ്റും ഒരു വർഷം മുൻപു വനംവകുപ്പ് ഹാങ്ങിങ് ഫെൻസിങ് (തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള വല) സ്ഥാപിച്ചിരുന്നു. എസ്റ്റേറ്റ് മാനേജ്മെന്റ് റേഷൻ കട സ്ഥിതി ചെയ്തിരുന്ന കെട്ടിടം ആറുമാസം മുൻപു പുനർനിർമിച്ച് അടച്ചുറപ്പുള്ളതാക്കി. ആന്റണിയും 70,000 രൂപ ഇതിനായി ചെലവഴിച്ചു. എന്നാൽ ഇന്നലെ ചക്കക്കാെമ്പൻ സമീപത്തുണ്ടായിരുന്ന സിഐടിയു കാെടിമരം ഒടിച്ച് നെറ്റിന്റെ മുകളിലേക്ക് ഇട്ടു. ഇതോടെ ഫെൻസിങ് പാെട്ടിവീണു. തുടർന്നാണു റേഷൻ കടയുടെ ഭിത്തി തകർത്തത്.
അരിക്കൊമ്പനിലെ ‘അരി’ വന്ന വഴി
പന്നിയാറിലെ ആന്റണിയുടെ റേഷൻ കട സ്ഥിരമായി തകർത്ത് അരി തിന്നിരുന്നതുകാെണ്ടാണ് അരിക്കാെമ്പൻ എന്ന ഒറ്റയാന് ആ പേരു ലഭിച്ചത്. ശല്യം രൂക്ഷമായതോടെ കഴിഞ്ഞ കഴിഞ്ഞ ഏപ്രിൽ 29ന് അരിക്കാെമ്പനെ മയക്കുവെടിവച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയിരുന്നു. തമിഴ്നാട്ടിലെ കോതയാർ വനമേഖലയിലാണ് അരിക്കാെമ്പൻ ഇപ്പോഴുള്ളത്.