ADVERTISEMENT

തിരുവനന്തപുരം∙ നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ സംസ്ഥാനാന്തര സർവീസിന് അയയ്ക്കാൻ തീരുമാനിച്ചു. കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഇതിനായി ഇൗ ബസ് കോൺട്രാക്ട് കാര്യേജിൽ നിന്നു മാറ്റി സർവീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസൻസ് എടുക്കണം. ഇതിനായി ബസ് ബെം‌ഗളൂരുവിൽ നിന്നു മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. 

മുഖ്യമന്ത്രിക്കസേര മാറ്റി 

ഭാരത് ബെൻസിന്റെ ലക്‌ഷ്വറി ബസിൽ മുഖ്യമന്ത്രിയിരുന്ന റിവോൾവിങ് ചെയർ ഇളക്കി മാറ്റി, മന്ത്രിമാർ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകൾ ഘടിപ്പിച്ചു. കണ്ടക്ടർക്കായി മറ്റൊരു സീറ്റും ചേർത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്സിനും നിലനിർത്തി. സീറ്റുകൾ അടുപ്പിച്ചതോടെ ലഗേജ് വയ്ക്കുന്നതിനും സ്ഥലം കിട്ടി. ടിവിയും മ്യൂസിക് സിസ്റ്റവും ഉണ്ട്. 

നവകേരള ബസിൽ പുതിയ സീറ്റുകൾ സജ്ജമാക്കിയപ്പോൾ.
നവകേരള ബസിൽ പുതിയ സീറ്റുകൾ സജ്ജമാക്കിയപ്പോൾ.

വീണ്ടും ചെലവ് 2 ലക്ഷം 

നവകേരള യാത്ര കഴിഞ്ഞയുടൻ ഇൗ ബസ് ആർക്കും വാടകയ്ക്കെടുത്ത് ടൂർ പോകാമെന്നായിരുന്നു അന്നു മന്ത്രിയായിരുന്ന ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറും പറഞ്ഞത്. ബസിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ, മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളെത്തുമെന്നും സിപിഎം നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 1.15 കോടി ചെലവിട്ടാണ് ഇൗ ബസ് വാങ്ങിയത്. ഇപ്പോൾ ബെംഗ‌ളൂരുവിലെത്തിച്ച് സീറ്റു മാറ്റി പരിഷ്കരിച്ചതിന് 2 ലക്ഷത്തോളം രൂപ ചെലവായി. 

നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനു പുറമേ ബെൻസിന്റെ 2 ബസുകൾക്കു കൂടി കെഎസ്ആർടിസി കരാർ നൽകിയെന്നാണ് അന്ന് കെഎസ്ആർടിസി അറിയിച്ചത്. ബജറ്റ് ടൂറിസത്തിനും സ്വകാര്യ വ്യക്തികൾക്കുൾപ്പെടെ വാടകയ്ക്കു നൽകുന്നതിനാണ് ഇതെന്നായിരുന്നു എംഡി വിശദീകരിച്ചത്. ബെൻസിന്റെ സ്ലീപ്പറും സീറ്റർ ടൈപ്പുമാണ് വാങ്ങാൻ പോകുന്നതെന്നും പറഞ്ഞെങ്കിലും പുതിയ സാഹചര്യത്തിൽ അതിനു സാധ്യതയില്ല.

English Summary:

Navakerala bus to run on Kozhikode – Bengaluru route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com