സുഗന്ധഗിരി വനംകൊള്ള; ഉദ്യോഗസ്ഥർക്ക് എതിരെയുള്ള നടപടികൾ മരവിപ്പിച്ചു
Mail This Article
കോഴിക്കോട്∙ സുഗന്ധഗിരി വനം കൊള്ളയുമായി ബന്ധപ്പെട്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുൾപ്പെടെ 3 പേരോട് വിശദീകരണം ചോദിച്ച് നടപടി കൈക്കൊള്ളുമെന്ന് വനം മന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപടികൾ എല്ലാം മരവിപ്പിച്ചു. ഡൽഹി യാത്രയിലായ വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ 25ന് തിരിച്ചെത്തിയ ശേഷമേ ഫയലിന് അനക്കം വയ്ക്കൂ. സർക്കാർ തലത്തിൽ നിന്നുള്ള രേഖാമൂലമുള്ള നിർദേശങ്ങളിൽ മാത്രം ഇനി നടപടികൾ സ്വീകരിച്ചാൽ മതിയെന്ന് വനം ഉന്നതർക്കിടയിൽ തീരുമാനമായതായും സൂചനയുണ്ട്.
സൗത്ത് വയനാട് ഡിഎഫ്ഒയും കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറും ഉൾപ്പെടെ 3 പേരെ സർക്കാർ നേരിട്ട് സസ്െപൻഡ് ചെയ്തത് 20 മണിക്കൂറിനുള്ളിൽ മരവിപ്പിച്ചതാണ് ഏറെ വിവാദമായത്. വിജിലൻസ് റിപ്പോർട്ടിൽ സസ്പെൻഷൻ ശുപാർശ ചെയ്തിരുന്നില്ലെന്നും തിടുക്കപ്പെട്ടുള്ള നടപടി ആയതിനാൽ തൽക്കാലം മരവിപ്പിക്കുന്നു എന്നുമായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. വനം ആസ്ഥാനത്ത് നിന്ന് ഡിഎഫ്ഒയ്ക്ക് നൽകിയ മെമ്മോയും അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ വനഭൂമിയിൽ നിന്ന് മരം നഷ്ടപ്പെട്ട ഗുരുതര സംഭവത്തിൽ നടപടികൾ നേരിട്ട ഉദ്യോഗസ്ഥർ കേസന്വേഷണം നടക്കുമ്പോൾ അതേ സ്ഥാനത്ത് തുടരുന്ന അവസ്ഥയാണ്.
പ്രതികളിൽ നിന്ന് മൊഴിയെടുക്കുന്ന നടപടികൾ ഇന്നലെയും തുടരുകയാണ്. ഇതിനിടെ സൗത്ത് വയനാട് ഡിവിഷനിലെ ഭീഷണിയുള്ള മരങ്ങൾ മുറിക്കാനായി ടെൻഡർ ക്ഷണിച്ച നടപടികളെ കുറിച്ച് അന്വേഷണം വേണമെന്ന് വനം വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്.