വക്കീൽ നോട്ടിസ് അയച്ച് ശൈലജയും ഷാഫിയും; വടകരയിൽ ഇനി നിയമപോരാട്ടം
Mail This Article
വടകര ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെങ്കിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം അതു കഴിഞ്ഞും തുടരുമെന്ന് ഉറപ്പായി. തനിക്കെതിരെ ഉന്നയിച്ച വ്യാജആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്കു വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെ, നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജ വക്കീൽ നോട്ടിസ് അയച്ചു. കെ.കെ.ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പിൽ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.
അപകീർത്തിപ്പെടുത്തുന്ന വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണു ശൈലജ ആരോപിച്ചത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചതു വഴി ശൈലജ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണു നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.