ADVERTISEMENT

ബത്തേരി ∙ ആദിവാസി കോളനികളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയാറാക്കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നു 2580 കിറ്റുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അതേസമയം, ഒരു ഭക്തൻ ക്ഷേത്രത്തിലേക്കു വഴിപാടു നേർന്നതാണു പിടിച്ചെടുത്ത കിറ്റുകൾ‌ എന്ന വാദവുമായി ബിജെപി നേതൃത്വം രംഗത്തു വന്നു. 

പലവ്യഞ്ജനങ്ങളുടെ 1380 കിറ്റുകളും അടയ്ക്ക, പുകയില, ചുണ്ണാമ്പ് എന്നിവയടങ്ങിയ 1200 കിറ്റുകളുമാണു കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കിറ്റിനു പിന്നിൽ ബിജെപിയാണെന്നു സിപിഎമ്മും യുഡിഎഫും ആരോപിക്കുകയും ഇലക്‌ഷൻ കമ്മിഷനും പൊലീസിനും പരാതി നൽകുകയും ചെയ്തിരുന്നു. പിടിച്ചെടുത്തതിനു പുറമേ അഞ്ഞൂറോളം കിറ്റുകൾ വാഹനത്തിൽ കയറ്റി ചീരാൽ ഭാഗത്തേക്ക് പോയതായും വിവരമുണ്ട്. എന്നാൽ, ഒരു ഭക്തൻ അദ്ദേഹത്തിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ചു ബത്തേരിയിലെ പ്രധാന ക്ഷേത്രത്തിലേക്കു വഴിപാടു നേർന്ന കിറ്റുകൾ ആദിവാസി കോളനികളിലേക്കുള്ളതാണെന്നു പറഞ്ഞ് സിപിഎമ്മും കോൺഗ്രസും ഗോത്രസമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നു വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ പറഞ്ഞു. 

അതിനിടെ, വെങ്ങപ്പള്ളി തെക്കുംതറയിലെ ബിജെപി പ്രവർത്തകൻ വി.കെ.ശശിയുടെ വീട്ടിൽ നിന്നു വിതരണത്തിനു സൂക്ഷിച്ച 167 ഭക്ഷ്യസാധനക്കിറ്റുകൾ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും കൽപറ്റ പൊലീസും ചേർന്ന് ഇന്നലെ ഉച്ചയോടെ പിടികൂടി. 450 രൂപ വീതം വില വരുന്ന വസ്തുക്കളടങ്ങിയതാണു കിറ്റ്. കിറ്റുകൾ സേവാഭാരതിയുടേതാണെന്നും, വിഷുവിനു വിതരണം ചെയ്യാൻ വച്ചിരുന്നതാണെന്നും ബിജെപി പടിഞ്ഞാറത്തറ മണ്ഡലം ട്രഷറർ കെ.വി.വേണുഗോപാലൻ അറിയിച്ചു.

English Summary:

Vote kit controversy: BJP claims seized kits were donations to the temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com