ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ബിജെപി 5 സീറ്റിൽ വിജയിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. 20 ശതമാനത്തിനു മുകളിൽ വോട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്തു പോയതെന്നു വെളിപ്പെടുത്തണം. എവിടെയാണു പോകുന്നത്, ആരൊക്കെയാണ് കാണുന്നത് എന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണു പോയതെന്ന് എം.വി.ഗോവിന്ദന് അറിയാമോ എന്നും ജാവഡേക്കർ ചോദിച്ചു.

കോൺഗ്രസിന്റെ 20 സീറ്റ് എന്ന കണക്ക് തെറ്റുമെന്നും അവരുടെ പല പ്രമുഖരും കാലിടറി വീഴുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ശശി തരൂർ തോൽക്കും. തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്.

നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. തൃശൂരിലും തിരുവനന്തപുരത്തും വിജയിക്കുമെന്നാണ് യോഗം വിലയിരുത്തിയത്. രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിന് ജയിക്കുമെന്നാണ് ബൂത്ത് തലം മുതലുള്ള കണക്ക് നിരത്തിയുള്ള അവകാശവാദം. 3.60 ലക്ഷം വോട്ട് പിടിക്കും. നേമത്ത് ഇരുപതിനായിരത്തിനു മുകളിലും വട്ടിയൂർക്കാവിൽ പതിനയ്യായിരത്തിനു മുകളിലുമാണ് ലീഡ് പ്രതീക്ഷ. കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലും ലീഡ് ചെയ്യും. രണ്ടാമത് തരൂർ എത്തും.

തൃശൂരിൽ 4 ലക്ഷം വോട്ടു സുരേഷ്ഗോപി പിടിക്കും. തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തുമെത്തും. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. വി.മുരളീധരൻ 3 ലക്ഷം വോട്ട് നേടും. വർക്കലയിലും ആറ്റിങ്ങലിലും ചിറയിൻകീഴിലും ഒന്നാമതെത്തും. 50,000 വോട്ട് അധികം കിട്ടാനുള്ള പ്രവർത്തനമാണ് നടത്തിയത്. പത്തനംതിട്ടയിൽ കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ നേടിയ 2.97 ലക്ഷം വോട്ട് അനിൽ ആന്റണി മറികടക്കുമെന്നും ആലപ്പുഴയിലും മുന്നേറ്റമുണ്ടാകുമെന്നും വിലയിരുത്തി.

വിട്ടുനിന്ന് കൃഷ്ണദാസ്

മുരളീധര വിരുദ്ധ ചേരിയിലെ പ്രമുഖരായ പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നും നേരത്തേ ബുദ്ധിമുട്ട് അറിയിച്ച ശേഷമാണ് വരാതിരുന്നതെന്നും ജാവഡേക്കർ പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ആരോപണമുയർന്നപ്പോൾ സംസ്ഥാനനേതൃത്വം വേണ്ട രീതിയിൽ പ്രതിരോധിച്ചില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇ.പി.ജയരാജനുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് കൂടുതൽ പ്രതികരിക്കാനും ജാവഡേക്കർ തയാറായില്ല.

English Summary:

BJP will win five seats in Kerala says Prakash Javadekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com