ADVERTISEMENT

ന്യൂഡല്‍ഹി∙ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 

ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് അതിശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീക്കിയത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഭൂമിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നാണു ഭീരുവായ പ്രധാനമന്ത്രി പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ചൈനീസ് സേന 1200 ചതുരശ്ര കിലോമീറ്റര്‍ കയ്യടക്കിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ചുവടു വയ്ക്കാന്‍ പോലും ചൈന ധൈര്യപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

2017-ലെ ദോക്‌ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല. ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്‌സൈറ്റില്‍ തിരികെയെത്തുമെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. 'യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്‌വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്' എന്ന് ജൂണിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മേയ് 17, 18 തീയതികളില്‍ കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് നീക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com