ADVERTISEMENT

പട്ന ∙ ബിഹാറിൽ ജനതാദൾ (യു) സ്ഥാനാർഥികൾക്കെതിരെ മൽസരിക്കാനുള്ള ലോക്ജനശക്തി പാർട്ടി (എൽജെപി) യുടെ പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചർച്ച ചെയ്തിരുന്നുവെന്ന എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാന്റെ വെളിപ്പെടുത്തൽ ബിജെപിയെ വെട്ടിലാക്കി. എൻഡിഎയിൽ ജെഡിയുവിനെ ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണു എൽജെപി മുന്നണി വിട്ട് ജെഡിയുവിനെതിരെ സ്ഥാനാർഥികളെ നിർത്തുന്നതെന്ന ആരോപണം നിലനിൽക്കെയാണു വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ കൂട്ടത്തോടെ എൽജെപിയിൽ ചേർന്ന് ജെഡിയുവിനെതിരെ സ്ഥാനാർഥികളായതിനെ സംശയദൃഷ്ടിയോടെയാണു ജെഡിയു നേതൃത്വം കാണുന്നത്. 

ജെഡിയുവിനെതിരെ മൽസരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപു കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെയും കണ്ടു നിലപാട് അറിയിച്ചിരുന്നതായി പസ്വാൻ വെളിപ്പെടുത്തി. ഇക്കാര്യം പറഞ്ഞപ്പോൾ അമിത് ഷാ മൗനം പാലിച്ചുവെന്നും  പസ്വാൻ പറഞ്ഞു.

നിയമസഭാ തിര‍ഞ്ഞെടുപ്പിൽ എൽജെപി തനിച്ചു മൽസരിക്കണമെന്ന തന്ത്രം അന്തരിച്ച പിതാവ് റാം വിലാസ് പസ്വാന്റേതായിരുന്നുവെന്നും ചിരാഗ് വെളിപ്പെടുത്തി. എൽജെപി 2005ൽ തനിച്ചു മൽസരിച്ച ചരിത്രം ഓർമിപ്പിച്ചാണ് റാം വിലാസ് പസ്വാൻ അതാവർത്തിക്കാൻ നിർദേശിച്ചത്. ബിഹാറിൽ ലാലു യാദവിന്റെ ഭരണത്തിന് അന്ത്യം കുറിച്ചതിൽ എൽജെപി തീരുമാനം അന്നു നിർണായകമായി. ഇത്തവണ എൽജെപി തനിച്ചു മൽസരിക്കുന്നത് നിതീഷ് കുമാറിന്റെ ഭരണത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു ചിരാഗ് പസ്വാൻ തുറന്നടിച്ചു. അഞ്ചു വർഷത്തേക്കു കൂടി മുഖ്യമന്ത്രിയാകുകയാണെങ്കിൽ  പത്തു പതിനഞ്ചു വർഷത്തേക്കു ഖേദിക്കേണ്ടി വരുമെന്നും  പിതാവ് മുന്നറിയിപ്പു നൽകിയതായി ചിരാഗ് പറഞ്ഞു. 

റാം വിലാസ് പസ്വാനെ ഒതുക്കാനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽജെപി സ്ഥാനാർഥികളെ തോൽപിക്കാനും നിതീഷ് ശ്രമിച്ചതായും ചിരാഗ് കുറ്റപ്പെടുത്തി. എൽജെപിയെ പിന്തുണയ്ക്കുന്ന ദലിത് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കി മഹാദലിത് വിഭാഗത്തെ നിതീഷ് ജെഡിയുവിലേക്ക് അടർത്തിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Amit Shah Was "Quiet": Chirag Paswan On Squaring Off With JD(U)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com