ADVERTISEMENT

ന്യൂ‍ഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ ജാഗ്രതയില്‍. രാജ്പഥിലെ പരേഡിന് പിന്നാലെ ട്രാക്ടര്‍ റാലിയും നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കേന്ദ്ര പൊലീസ് റിസര്‍വിലെ സേനാംഗങ്ങളെ മുഴുവന്‍ നഗരത്തില്‍ വിന്യസിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രിതമായ രീതിയിലാണ് ഇത്തവണ പരേഡ്.

കോവിഡ് ചുരുക്കിയ പരേഡും പിന്നാലെ ട്രാക്ടര്‍ റാലിയും. 72-ാം റിപ്പബ്ലിക് ദിനാഘോഷം ചരിത്രത്തില്‍ പ്രത്യേകം രേഖപ്പെടുത്തപ്പെടും. സമാനതകളില്ലാത്ത സാഹചര്യം നേരിടാന്‍ രാജ്യതലസ്ഥാനം കര്‍ശന സുരക്ഷാവലയത്തിലാണ്. ഡല്‍ഹി പൊലീസിലെ 67,000 പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്നു. ഇതിന് പുറമേ അര്‍ധസൈനികവിഭാഗങ്ങളും. മെട്രോകളില്‍ യാത്രക്കാരെ കയറ്റുന്നത് മൂന്നു പരിശോധനകള്‍ക്കു ശേഷമാണ്. പരേഡ് കഴിഞ്ഞാലുടന്‍ ട്രാക്ടര്‍ റാലി നടക്കുന്ന ഇടങ്ങളിലേക്ക് പോകണമെന്നാണ് സേനാംഗങ്ങള്‍ക്കുള്ള നിര്‍ദേശം. 

റിപ്പബ്ലിക് ദിന പരേഡ് എന്ന രാജ്യത്തെ ഏറ്റവും പ്രൗഡഗംഭീര ചടങ്ങ് കോവിഡിന് മുന്‍പില്‍ വഴിമാറിയിട്ടില്ലെങ്കിലും ഇത്തവണ പ്രത്യേതകള്‍ ഏറെയാണ്. വിദേശ അതിഥിയായി പങ്കെടുക്കേണ്ടിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യാത്ര റദ്ദാക്കിയ പശ്ചാത്തലത്തില്‍ പരേഡ് വീക്ഷിക്കാന്‍ 55 വര്‍ഷത്തിന് ശേഷം അതിഥിയില്ല. 

മുന്‍വര്‍ഷങ്ങളില്‍ ഒന്നരലക്ഷം ആളുകൾ പരേഡ് കാണാനെത്തിയിരുന്നെങ്കില്‍ ഇത്തവണ സന്ദര്‍ശക പാസ് 25,000 ആയി ചുരുക്കി. വിജയ്ചൗക്കില്‍നിന്ന് ചെങ്കോട്ട വരെയുണ്ടായിരുന്ന പരേഡ് ഇത്തവണ ഇന്ത്യാ ഗേറ്റില്‍ സമാപിക്കും. മോട്ടോര്‍ സൈക്കിള്‍ അഭ്യാസപ്രകടനവും വിമുക്തഭടന്മാരുടെ മാര്‍ച്ചും ഒഴിവാക്കി. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യം രണ്ടുവര്‍ഷത്തിന് ശേഷം രാജ്പഥിലൂടെ രാജകീയമായി നീങ്ങും.

രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹം

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹം. റാലിക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ കർഷക സംഘടനകൾ മാർഗനിർദേശം പുറത്തിറക്കി. അതേസമയം സഞ്ചാര പാത സംബന്ധിച്ച് തർക്കങ്ങൾ ഉന്നയിച്ച നേതാക്കളുമായി പൊലീസ് ചർച്ച തുടരുകയാണ്. ഇന്നേവരെ കാണാത്ത അവകാശ പോരാട്ട റാലിക്കായിരിക്കും നാളത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം സാക്ഷ്യം വഹിക്കുക.. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച ശേഷം ഉച്ചയ്ക്ക് 12 മണിക്കാണ് 1 ലക്ഷം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ റാലി.

പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. കർഷക നേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായിരിക്കും ട്രാക്ടറുകൾ അണിനിരക്കുക. ഒരു ട്രാക്ടറും നേതാക്കളുടെ കാറുകൾ കടന്ന് മുന്നോട്ടുനീങ്ങാൻ പാടില്ല. സിംഘു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽനിന്നു തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ട റുകളിൽ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമേ ഉപയോഗിക്കാവൂ.

അതേസമയം ഉപാധികളോടെ റാലിക്ക് അനുമതി നൽകിയതിൽ ചില കർഷക സംഘടനകൾ അതൃപ്തിയുമായി രംഗത്തു വന്നു. ഓൾഡ് റിങ് റോഡിലൂടെ റാലി നടത്താനാണ് താൽപര്യമെന്നും ഇപ്പോഴത്തെ സഞ്ചാരപാത അനുസരിച്ച്‌ ഹരിയാനയിലൂടെയാണ് കൂടുതൽ സമയവും കടന്നു പോകുന്നതെന്നും നേതാക്കൾ പറഞ്ഞു. ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ പെട്രോൾ പമ്പുകൾക്ക് നിർദേശം നൽകിയതായും ആരോപണമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കന്നാസുകളിൽ പോലും ഡീസൽ നൽകില്ലെന്ന് പമ്പുകളിൽ പോസ്റ്ററുകൾ പതിപ്പിച്ചു.

English Summary: Republic Day Parade and Tractor rally; National capital on high alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com