ADVERTISEMENT

ചെന്നൈ∙ തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നുന്നത് സിദ്ധി. മുൻ മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും, ജെ. ജയലളിതയും കൈമുതലാക്കിയ രാഷ്ട്രീയ തന്ത്രജ്ഞത എന്ന സിദ്ധി തനിക്കുമുണ്ടെന്ന് നാലുവർഷത്തിനിടെ പലവട്ടം തെളിയിച്ചു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. ഇന്നലെ ഒരു ദിവസത്തിനിടെ മാത്രം എടപ്പാടി നടത്തിയ പ്രഖ്യാപനങ്ങൾ വിലയിരുത്തിയാൽ ഇതു തെറ്റല്ല എന്നു മനസ്സിലാകും.

വനിതാ സ്വയം സഹായ സംഘങ്ങൾ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത 5 പവൻ വരെയുള്ള സ്വർണ വായ്പ എഴുതിത്തള്ളുമെന്നതു ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. 6 പവൻ വരെയുള്ള സ്വയം സഹായ സംഘങ്ങളുടെ വായ്പകളും, മറ്റു സഹകരണ ബാങ്ക് സ്വർണ വായ്പകളും എഴുതിത്തള്ളുമെന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

കാർഷിക ആവശ്യത്തിന് 24 മണിക്കൂറും സൗജന്യ വൈദ്യുതി ഏപ്രിൽ ഒന്നു മുതൽ എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ വണ്ണിയർ സമുദായത്തിന് 10.5% പ്രത്യേക സംവരണവും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മാധ്യമങ്ങളെ കണ്ട് സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും, ജനക്ഷേമ പദ്ധതികളെക്കുറിച്ചും സുദീർഘ പ്രസംഗവും നടത്തി. നിഷ്പക്ഷ വോട്ടർമാരെക്കൂടി സ്വാധീനിക്കാൻ കരുത്തുള്ള പ്രഖ്യാപനങ്ങളാണിവ.

ജനപ്രിയ പ്രഖ്യാപനങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയാണ് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത്. സംസ്ഥാന ക്വോട്ടയിലെ എംബിബിഎസ് സീറ്റുകളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഏഴര ശതമാനം സംവരണം ഏർപ്പെടുത്തിയതാണ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു നടത്തിയ ആദ്യ പ്രഖ്യാപനം. 12,400 കോടി രൂപയുടെ കാർഷിക കടം സർക്കാർ ഈയിടെ എഴുതിത്തള്ളിയിരുന്നു. 

കാവേരി മേഖലയിലെ ലക്ഷക്കണക്കിനു കർഷകർക്കു ഗുണം ചെയ്യുന്ന കാവേരി–ഗുണ്ടാർ നദീ സംയോജന പദ്ധതിക്ക് തറക്കല്ലിട്ടതും കഴിഞ്ഞ ദിവസമാണ്. ഇതോടെ കർഷകരുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. പെൻഷൻ പ്രായം 60 ആയി ഉയർത്തിയതും, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയതും ഇരട്ടയില ചിഹ്നത്തിന് കൂടുതൽ വോട്ട് വീഴാൻ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കും ലോക്ഡൗൺ ലംഘനം നടത്തിയവർക്കും എതിരെ എടുത്ത 10 ലക്ഷത്തിലധികം പൊലീസ് കേസുകൾ സർക്കാർ ഈയിടെ പിൻവലിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലെ വിജയവും സർക്കാരിന്റെ നേട്ടമാണ്.

∙ കർഷക കടം, വായ്പകൾ എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി വിതരണം ഇവയെല്ലാം പ്രചാരണ യോഗങ്ങളിൽ ഡിഎംകെ നൽകിയ വാഗ്ദാനങ്ങളാണ്. അധികാരത്തിൽ എത്തിയാൽ സഹകരണ ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചതിനു ദിവസങ്ങൾക്കുള്ളിലാണ് എടപ്പാടി ഇതേ വാഗ്ദാനം നടപ്പാക്കിയത്. 

തമിഴ്നാട്ടിൽ മുക്കിലും മൂലയിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്നു സ്റ്റാലിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നു തന്നെ പുതിയ ഏകീകൃത ടെലിഫോൺ പരാതി പരിഹാര സംവിധാനം സർക്കാർ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പു സഖ്യത്തിൽ അന്തിമ ധാരണയായില്ലെങ്കിലും ജനപിന്തുണ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും എടപ്പാടി സർക്കാർ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും എന്ന സ്റ്റാലിന്റെ വാഗ്ദാനം മാത്രമാണ് എടപ്പാടി നടപ്പാക്കാതിരുന്നത്.

ജനപ്രിയ പ്രഖ്യാപനങ്ങൾ:

∙12,400 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി.

∙6 പവൻ വരെയുള്ള സഹകരണ ബാങ്ക് വായ്പകൾ തള്ളി.

∙ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ.

∙കാർഷിക ആവശ്യത്തിന് 24 മണിക്കൂറും സൗജന്യ വൈദ്യുതി.

∙വണ്ണിയർ സമുദായത്തിന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ 10.5% സംവരണം.

∙അവശ്യ സാധനങ്ങൾ അടങ്ങിയ കോവിഡ് കിറ്റ്.

∙പൊങ്കൽ സമ്മാനമായി 2,500 രൂപയും അവശ്യസാധന കിറ്റും.

∙സേലം–ചെന്നൈ എക്സ്പ്രസ് ഹൈവേ.

∙ചെന്നൈ മെട്രോ റെയിൽ വികസനം. കോയമ്പത്തൂർ മെട്രോ.

∙മെട്രോ നിരക്കുകൾ വെട്ടിക്കുറച്ചു.

∙വ്യവസായ മേഖലയിൽ ലക്ഷം കോടിയുടെ നിക്ഷേപം.

∙സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റുകളിൽ 7.5% സംവരണം.

∙കോളജ് വിദ്യാർഥികൾക്ക് ദിവസേന 2 ജിബി സൗജന്യ ഇന്റർനെറ്റ്.

∙സൗജന്യ നീറ്റ് കോച്ചിങ്.

∙ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ പകുതി വിലയിൽ.

∙നിർധനരായ യുവതികൾക്ക് ഒരു പവൻ സ്വർണം വിവാഹ സമ്മാനം.

∙11 പുതിയ മെഡിക്കൽ കോളജുകൾ. മധുരയിൽ എയിംസ്.

∙ജാതി തിരിച്ചുള്ള ജനസംഖ്യ കണക്കെടുപ്പിനു പ്രത്യേക സമിതി.

English Summary: Tamil Nadu CM Announces Gold Loan Waiver For Farmers & Poor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com