ADVERTISEMENT

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബന്‍വാരിലാൽ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചെന്നൈയിലെ രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇത് ആറാം തവണയാണ് ഡിഎംകെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നത്. ഏപ്രിൽ 6ന് നടന്ന തിരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 159 സീറ്റുകളാണ് ഡിഎംകെ സഖ്യത്തിനു ലഭിച്ചത്. ഡിഎംകെയ്ക്കുമാത്രം 133 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്.

മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി നേരത്തേ പ്രവർത്തിച്ച സ്റ്റാലിനു മുഖ്യമന്ത്രിക്കസേരയിൽ ഇത് ആദ്യ അവസരമാണ്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്. 15 പേർ പുതുമുഖങ്ങളും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്.‌
‌‌
സഖ്യകക്ഷി നേതാക്കളായ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരി, എംഡിഎംകെ മേധാവി വൈകോ, വിസികെ അധ്യക്ഷൻ തോൽ തിരുമാവലവൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരാശൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുൻ‌ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മുൻ സ്പീക്കർ പി.ധനപാൽ എന്നിവർ എഐഎഡിഎംകെയ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. പിഎംകെ പ്രതിനിധിയായി അധ്യക്ഷൻ ജി.കെ. മണിയും പങ്കെടുത്തിരുന്നു. ബിജെപിക്കായി എൽ. ഗണേശൻ എംപിയും നടനും എംഎൻഎം അധ്യക്ഷനുമായ കമൽ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു.

സ്റ്റാലിന്റെ മകനും ആദ്യമായി എംഎൽഎയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകുന്നേരം സന്ദേശം അയച്ചിരുന്നു.

English Summary: MK Stalin Takes Oath as Tamil Nadu Chief Minister for First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com