ADVERTISEMENT

കൊൽക്കത്ത ∙ ഉപതിരഞ്ഞെടുപ്പ് നടന്ന ഭവാനിപുർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മമത തന്റെ മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ തകർന്നടിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടതോടെ ഭവാനിപുരിൽനിന്ന് ജനവിധി തേടുകയായിരുന്നു മമത. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. നവംബറിനു മുൻപ് ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജയിച്ചില്ലായിരുന്നെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമായിരുന്നു. ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളായിരുന്നു മമതയുടെ മുഖ്യ എതിരാളി.

സെപ്റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസകരമാണെന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

Priyanka-Mamata
പ്രിയങ്ക ടിബ്രവാൾ, മമത ബാനർജി

2011ൽ സിപിഎമ്മിന്റെ ദീർഘകാല ഭരണത്തെ കടപുഴക്കിയ തിരഞ്ഞെടുപ്പിനു ശേഷം മമത  ഭവാനിപുരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിർത്തി. ഇത്തവണ സോബൻദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടായിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംഘര്‍ഷം തടയാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രെവാള്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനല്‍കിയിട്ടുണ്ട്.

English Summary : Bhavanipur bypoll results– Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com