ADVERTISEMENT

ഇംഫാൽ∙ ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷങ്ങൾക്ക് ശേഷം മണിപ്പുരിൽ തനിച്ച് ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുമെന്ന പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ബിജെപിയുമായുള്ള സീറ്റു വിഭജന ചർച്ചകൾ പൊളിഞ്ഞതിനെ തുടർന്നു യുപിയിൽ തനിച്ചു മത്സരിക്കുന്ന ജെഡിയു മത്സര രംഗത്തുള്ളത് ചെറു രാഷ്ട്രീയ പാർട്ടികൾ നിർണായക ശക്തിയാകുന്ന മണിപ്പുരിൽ നിർണായകമാണ്. സംസ്ഥാനത്ത് തൂക്കുസഭയ്ക്കുള്ള സാധ്യത കൽപിക്കുന്ന സർവേകൾ കൂടി കണക്കിലെടുക്കുമ്പോൾ ജെഡിയു നേതാവ് നിതിഷ് കുമാറിന്റേത് ഭരണകക്ഷിയായ ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും ഒരേ പോലെ പ്രതിരോധത്തിലാക്കുന്ന തീരുമാനമാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

മണിപ്പുരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 39 സ്ഥാനാർഥികളെയാണ് നിതീഷ് കുമാർ അണിനിരത്തിയിരിക്കുന്നത്. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നിരിക്കെ ജെഡിയുവിന്റെ അപ്രതീക്ഷിത രംഗപ്രവേശനത്തിനു പിന്നിൽ ബിജെപി തന്നെയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ‘‘അവർ ബിജെപിയുടെ ബി ടീമാണ്, എൻഡിഎയുടെ ഭാഗമാണ്, ബിജെപി ടിക്കറ്റ് നിഷേധിച്ചവർ ജെഡിയു ടിക്കറ്റിൽ മത്സരിക്കുന്നതിൽ അതിശയകരമായി ഒന്നും തന്നെയില്ല, തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന ബിജെപിയുടെ രാഷ്ട്രീയ നാടകമാണ് ജെഡിയുവിന്റെ രംഗപ്രവേശം’’– സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. 

2017 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 60 അംഗ നിയമസഭയിൽ 21 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി അധികാരം പിടിക്കുന്നത് കയ്യും കെട്ടി നോക്കിനിൽക്കേണ്ടി വന്ന കോൺഗ്രസിന് ജെഡിയുവിന്റെ സാന്നിധ്യം തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. 2017 ൽ കോൺഗ്രസ് ടിക്കറ്റിൽ നിയസഭയിൽ എത്തുകയും പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്ത ക്ഷേത്രിമയു ബൈരേൻ, മുൻ ബിജെപി എംഎൽഎമാരായ സാമുവൽ ജെൻഡായി, ഖ്വൈരക്പാം ലോകേൻ, മുൻ ചീഫ് സെക്രട്ടറി ഒ. നബകിഷോർ, മുൻ ഡിജിപി എൽ.എം. ഖൗട്ടെ, സ്വതന്ത്ര എംഎൽഎ അഷാബ് ഉദ്ദീൻ, ബിജെപി നേതാക്കളായ ടി.അരുൺകുമാർ, ബൃന്ദ, കോൺഗ്രസ് എംഎൽഎ കെ.എച്ച്. ജോയ്കിഷൻ, മുൻ മന്ത്രി അബ്ദുൽനാസർ തുടങ്ങിയ പ്രമുഖർ അടങ്ങിയ സ്ഥാനാർഥി ലിസ്റ്റ് ആണ് ജെഡിയു പുറത്തു വിട്ടത്. 

എന്നാൽ ബിജെപി, കോൺഗ്രസ് നേതാക്കളുടെ ജെഡിയുവിലേക്കുള്ള കുത്തൊഴുക്ക് ബിഹാറിൽ നിതീഷ് കുമാറിന്റെ മികച്ച ഭരണത്തിനു ലഭിച്ച അംഗീകാരമാണെന്നാണ് ജെഡിയു നേതാക്കളുടെ അവകാശവാദം. ബിഹാറിൽ മികച്ച റോഡുകളും 24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതിയും നിതീഷ്  കുമാറിന്റെ ഭരണകാലത്താണ് സാധ്യമായത്. ബിഹാറിനെ എങ്ങനെയാണ് അദ്ദേഹം മാറ്റിയതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ജെഡിയു ദേശീയ ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ പറഞ്ഞു. 

കോൺഗ്രസ്, എൻപിപി പാർട്ടികളുടെ ചുവടു പിടിച്ച്, അധികാരത്തിൽ വന്നാൽ സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം (അഫ്സ്പ) പിൻവലിക്കുമെന്ന വാഗ്ദാനവും ജെഡിയു മുന്നോട്ടുവയ്ക്കുന്നു. എന്നാൽ അഫ്സ്പ ഒരു പ്രശ്നമേയല്ലെന്നാണ് ബിജെപിയുടെ അഭിപ്രായം. സാധാരണ ജനത്തിനു വേണ്ടത് സമാധാനവും വികസനവുമാണ്. ഇത് രണ്ടും ഇവിടെ ഉണ്ടെന്ന് ബിജെപി പറയുന്നു. അഫ്സ്പയ്ക്കു പുറമേ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണവും ബിഹാർ മാതൃകയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണവും ജെഡിയു വാഗ്ദാനങ്ങളിലുണ്ട്.

1248-modi-nitish
പ്രധാനമന്ത്രി നരേന്ദ്ര മോദി , നിതിഷ് കുമാർ (Photo by AFP)

എന്നാൽ, ജെഡിയു അടക്കമുള്ള പാർട്ടികളിലേക്കു നേതാക്കൾ കൂടുമാറുന്നതിൽ ബിജെപിക്കു തെല്ലും ആശങ്കയില്ലെന്നായിരുന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പ്രതികരണം. സ്ഥാനാർഥികളുടെ വിജയസാധ്യതയാണ് ബിജെപി പരിഗണിക്കുന്ന പ്രധാനഘടകം. ബിജെപി സീറ്റ് നിഷേധിച്ചവർ മറ്റു പാർട്ടികളുടെ ടിക്കറ്റിൽ മത്സരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ  ‍മത്സരിക്കുന്നതും വിജയിക്കുന്നതും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. നിലവിൽ വിജയസാധ്യത ബിജെപി സ്ഥാനാർഥികൾക്കു മാത്രമാണെന്നും എൻ. ബിരേൻ സിങ് പറയുന്നു. 

മണിപ്പുരില്‍ അധിക വിജയവും ചെറിയ മാര്‍ജിനിലാണ് സംഭവിക്കാറുള്ളത് എന്നതിനാൽ ജെഡിയുവിന്റെ സാന്നിധ്യം ബിജെപിയുടെ സാധ്യതകളെ തന്നെയാകും ബാധിക്കുകയെന്ന വിലയിരുത്തലും ഉണ്ട്. വിമതരും പാർട്ടിയിലെ അസംതൃപ്തരും ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ബാധ്യതയായി മാറുമെന്നു തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും കണക്കുകൂട്ടൽ. സ്വതന്ത്രരും ജെഡിയു, എൻപിപി ടിക്കറ്റിൽ ‍മത്സരിക്കുന്ന വിമതനേതാക്കളും ബിജെപിയുടെ വോട്ടുകൾ തന്നെയാകും വിഭജിക്കുകയെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയ മാര്‍ജിന്‍ ആയിരം വോട്ടില്‍ താഴെ മാത്രമായിരുന്നുവെന്നു തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ 18 സീറ്റുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ബിജെപി വിജയിച്ചത്. എട്ട് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ കോൺഗ്രസ് 9 എണ്ണത്തിൽ വിജയിക്കുകയും ആറെണ്ണത്തിൽ രണ്ടാമത്തെത്തുകയും ചെയ്തു.  മണിപ്പുരിൽ പത്തൊൻപതോളം മണ്ഡലങ്ങൾ പട്ടികജാതി പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. പര്‍വതമേഖലകളിൽ നാഗാ, കുക്കി ഗോത്രങ്ങൾ അധിവസിക്കുന്ന ഈ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് മുൻതൂക്കമെന്നുള്ളതും ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളാണ്. 

1248-n-biren-singh
മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്

ബിജെപിക്കും സംഖ്യകക്ഷികളായ എന്‍പിഎഫിനും നാല് സീറ്റും എന്‍പിപിക്ക് രണ്ട് സീറ്റുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ സംവരണ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ചത്. മണിപ്പുർ തിരഞ്ഞെടുപ്പിൽ  തനിച്ചു മത്സരിക്കുമെന്ന എൻപിപിയുടെ തീരുമാനവും ബിജെപി ക്യാംപിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ രണ്ട് വർഷത്തോളമായി എൻപിപി ബിജെപിയുമായി അകൽച്ചയിലാണ്. 2017 ൽ 9 സീറ്റിൽ മത്സരിച്ച് നാല് എണ്ണത്തിൽ വിജയിക്കുകയും നാല് എംഎൽഎമാരും മന്ത്രിമാരാകുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിൽ ഇത്തവണ 41 സീറ്റുകളിലാണ് എൻപിപി ജനവിധി തേടുന്നത്. സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള ഏത് പാർട്ടിയെയും ചെറുകക്ഷികൾ പിന്തുണയ്ക്കാൻ സാധ്യതയുണ്ട് എന്നതിനാൽ എൻപിഎഫ്, എൻപിപി, ജെഡിയു മുന്നേറ്റം ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാകും. 

1248-nitish-kumar
നിതിഷ് കുമാർ (Photo by MONEY SHARMA / AFP)

അധികാരം പിടിച്ചടുക്കാനുള്ള കാട്ടിക്കൂട്ടലുകളാണ് ബിജെപി നടത്തുന്നതെന്നും ജനങ്ങളോട് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയും അവർക്കില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് 2017 ൽ ഒറ്റയ്ക്ക് 28 സീറ്റുകൾ നേടി. എന്നാൽ പ്രാദേശിക കക്ഷികളെ ചാക്കിട്ടു പിടിച്ചാണ് ബിജെപി അധികാരം പിടിച്ചതെന്നും. ഈ തിരഞ്ഞെടുപ്പിൽ അവർ ദാരുണമായി തകരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ലോകേൻ സിങ്ങും പറഞ്ഞുവയ്ക്കുന്നു. 

English Summary: Janata Dal (United) emerges as major political force in Manipur by contesting 39 seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com