ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്നു കെ.വി. തോമസിന്റെ ആരോപണം. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

‘‘എന്നെ ബുള്ളറ്റിനു മുന്നിൽനിർത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട. എനിക്കെതിരെ നടപടി എടുക്കേണ്ടത് ഇവിടെയല്ല, കോൺഗ്രസ് പ്രസിഡന്റാണ്. ഞാൻ ഇപ്പോഴും കോണ്‍ഗ്രസ്സുകാരൻ തന്നെയാണ്. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ല. കെ റെയിലിന് കൈപൊക്കിയ ആളല്ല ഞാൻ. എന്നാൽ, അന്ധമായി ഒന്നിനെയും എതിർക്കാൻ പാടില്ല. ഭരിക്കുന്നത് ആരെന്നു നോക്കി വികസനത്തെ തടയുന്നത് ശരിയല്ല’ – കെ.വി. തോമസ് പറഞ്ഞു.

‘‘ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതാണ്. കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എന്നെ ഇക്കഴിഞ്ഞ മാർച്ച് ആദ്യ ആഴ്ചയാണ് സീതാറാം യച്ചൂരി സെമിനാറിലേക്കു ക്ഷണിക്കുന്നത്. എന്നെയും ശശി തരൂരിനെയുമാണ് വിളിച്ചിരിക്കുന്നത് എന്നും പറഞ്ഞു. ഞാൻ അന്നുതന്നെ കോൺഗ്രസ് പ്രസിഡന്റിന് കത്തയച്ചു. ഇങ്ങനെ വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു’ – കെ.വി. തോമസ് വ്യക്തമാക്കി.

‘‘ദേശീയ തലത്തിൽ ബിജെപിയിതര പാർട്ടികളുമായി കോൺഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസ്സുകാരനൊന്നുമല്ല ഞാൻ. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് എന്നെ അറിയിച്ചു. ഡൽഹിയിൽവച്ച് കേരളത്തിൽനിന്നുള്ള എംപിമാർ സോണിയ ഗാന്ധിയെ കണ്ട് തരൂർ സെമിനാറിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്’ – കെ.വി. തോമസ് പറഞ്ഞു.

English Summary: KPCC President K Sudhakaran Threatened Not To Attend CPM Seminar, Says KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com