ADVERTISEMENT

മലപ്പുറം∙ താനൂർ ബോട്ടപകടത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥലം എംഎൽഎയായ മന്ത്രി വി. അബ്ദുറഹിമാന്‍റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. തിരഞ്ഞെടുപ്പിൽ ഇറക്കിയ പണം മുതലാക്കാതെ അബ്ദുറഹ്മാൻ രാജിവയ്ക്കില്ല. അദ്ദേഹം ഒരു ബിസിനസുകാരനാണ്. ജുഡീഷ്യൽ അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാൻ കാരണമാകും. ബോട്ട് അപകടമുണ്ടായ താനൂരിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി.

മാധ്യമപ്രവർത്തകരും നാട്ടുകാരും ബോട്ട് അപകടം സംഭവിച്ചത് സംബന്ധിച്ചു പറയുന്ന കാര്യങ്ങൾ ഗൗരവത്തിൽ എടുക്കണം. അറസ്റ്റിലായ ബോട്ട് ഉടമ, സിപിഎമ്മുമായും മന്ത്രി വി. അബ്ദുറഹിമാനുമായും അവിശുദ്ധ ബന്ധമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ സഹോദരൻ ഉന്നതനായ സിപിഎം നേതാവാണ്. ബോട്ടിന്‍റെ അപകട സാധ്യതകളെക്കുറിച്ച് മന്ത്രിയോടു പരാതി പറഞ്ഞ നാട്ടുകാരനോട് അദ്ദേഹം തട്ടിക്കയറിയെന്നും ഷാജി ആരോപിച്ചു.

ബോട്ടപകടവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ്, മുഖ്യമന്ത്രിക്കും സിപിഎമ്മിനും പുതിയ ശൈലി പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. സിപിഎമ്മിനെ പോലെ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന ശൈലിയല്ല ലീഗിനുള്ളത്. ഓഖി ദുരന്തമുണ്ടായ സമയത്ത് അവിടെ കാലുകുത്താൻ കഴിയാതിരുന്ന മുഖ്യമന്ത്രിക്ക് ലീഗിന്‍റെ സ്വാധീന മേഖലയിൽ വരാൻ കഴിഞ്ഞത് ലീഗ് ഉയർത്തിപ്പിടിക്കുന്ന വൃത്തിയുള്ള രാഷ്ട്രീയത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ മരണമടഞ്ഞ താനൂർ ഓലപ്പീടികയിലേയും പരപ്പനങ്ങാടിയിലേയും വീടുകൾ ഷാജി സന്ദർശിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രഡിഡന്‍റ് പി.എസ്.എച്ച്. തങ്ങൾ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്ടിയു സംസ്ഥാന അധ്യക്ഷൻ ഉമ്മർ ഒട്ടുമ്മൽ, മുസ്‌ലിം ലീഗ് താനൂർ മണ്ഡലം അധ്യക്ഷൻ കെ.എൻ. മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.പി. അഷറഫ്, തിരൂരങ്ങാടി മണ്ഡലം അധ്യക്ഷൻ സി.എച്ച് മഹ്മൂദ് ഹാജി, സെക്രട്ടറി കുഞ്ഞിമരയ്ക്കാർ, മുനിസിപ്പൽ പ്രസിഡന്‍റ് സി.മുഹമ്മദ് അഷറഫ്, സെക്രട്ടറി കെ.സലാം, മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary: Tanur tragedy: Boat owner has unholy relationship with minister V. Abdurahiman, says KM Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com