ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തെന്ന കേസിൽ കർണാടക മുൻ മന്ത്രിക്കെതിരെ കേസ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രിയും മല്ലേശ്വരം എംഎൽഎയുമായ അശ്വത് നാരായണനെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ബിജെപി നേതാവായ അശ്വത് നാരായണൻ ആഹ്വാനം ചെയ്തതെന്നാണ് കേസ്. അശ്വതിന്റെ രാജി ആവശ്യപ്പെട്ട് സിദ്ധരാമയ്യ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഇക്കഴി‍ഞ്ഞ ഫെബ്രുവരി 15ന് മണ്ഡ്യയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം. വൊക്കലിഗ പടയാളികളായ ഉറി ഗൗഡയും നഞ്ചഗൗഡയും ടിപ്പു സുൽത്താനെ അവസാനിപ്പിച്ചതു പോലെ സിദ്ധരാമയ്യയെയും ചെയ്യണമെന്നായിരുന്നു അശ്വതിന്റെ പ്രസംഗത്തിലെ ആഹ്വാനം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്നു തന്നെ കോൺഗ്രസ് വക്താവ് എം.ലക്ഷ്മണൻ പരാതി നൽകിയിരുന്നു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ ടിപ്പുവിനെ ആരാധിക്കുന്ന സിദ്ധരാമയ്യ അധികാരത്തിലെത്തുമെന്നാണ് മണ്ഡ്യയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അശ്വത് നാരായൺ പറഞ്ഞത്. നിങ്ങൾക്ക് ടിപ്പുവിനെ വേണോ അതോ സവർക്കറെ വേണോ? ഈ ടിപ്പു സുൽത്താനെ എവിടേക്ക അയയ്ക്കണം? ഉറി ഗൗഡ, നഞ്ച ഗൗഡ എന്നിവർ എന്താണ് ചെയ്തത്? നിങ്ങൾ സിദ്ധരാമയ്യയെ അതേ രീതിയിൽ അവസാനിപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

അതേസമയം, പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി നിയമസഭയിലാണ് അറിയിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കണം എന്നായിരുന്നു ഉദ്ദേശിച്ചത്. സിദ്ധരാമയ്യയുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. തന്റെ പ്രസ്താവന അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ കോൺഗ്രസ് അധികാരത്തിലെത്തുകയും സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്.

English Summary: FIR against former Karnataka minister Ashwath Narayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com