ലോകം ഇന്ത്യയിൽ; നേതാക്കളെ സ്വീകരിച്ച് മോദി, ജി20 ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം
Mail This Article
ന്യൂഡൽഹി∙ ലോകനേതാക്കൾ എത്തിയതോടെ ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്.
സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി സംഗീതത്തിനു പ്രാധാന്യം നൽകിയുള്ള സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ‘മിലേ സുർ മേരാ തുമാരാ’ ആയിരിക്കും അവസാന ഗാനം.
ഞായറാഴ്ച സമാപനയോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെർപ–ഫിനാൻസ് ഡപ്യൂട്ടീസ് യോഗത്തിലാണു പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീർപ്പുണ്ടായാൽ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും. തുടർന്നു വാർത്താസമ്മേളനം. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തൈ നടും.
English Summary: G20 Summit Begins at New Delhi- Updates