മണിപ്പുർ കലാപത്തിനിടെ വെടിവയ്പ്; യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ
Mail This Article
ഇംഫാൽ ∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസിൽ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിലായി. മണിപ്പൂർ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ മനോഹർമ ബാരിഷ് ശർമയാണ് അറസ്റ്റിലായത്. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു.
ഇംഫാലിൽ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലായിരുന്നു സംഭവം. വെടിവയ്പ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർക്കു പരുക്കേറ്റിരുന്നു. മനോഹർമ ബാരിഷ് ശർമ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ശർമയ്‌ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതിനിടെ, മ്യാൻമർ അതിർത്തിയായ മൊറേയിൽ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിലെ ഭൂരിഭാഗവും മെയ്‌തെയ്‌കളെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.