ADVERTISEMENT

കൊച്ചി∙ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ലാറ്റിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലും തെളിവെടുപ്പു നടത്തും. തുടർന്നു കോടതിയിൽ ഹാജരാക്കും. മാർട്ടിൻ ബോംബ് നിർമിച്ചത് അത്താണിയിലുള്ള ഫ്ലാറ്റിൽ വച്ചാണെന്നു പൊലീസ് സംശയിക്കുന്നു. ഇതു നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് മാർട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്ലാറ്റ്. 4 ഒറ്റമുറി അപ്പാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഇത് നാലും വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

തൊട്ടടുത്ത കാംകോ കമ്പനിയിലെ ജോലിക്കാരും ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന വി.പി.സത്യൻ സ്മാരക ഫുട്ബോൾ കോച്ചിങ് ക്യാംപ് അധികൃതരുമാണ് താമസം. മാർട്ടിന്റെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്കു വാടക അടയ്ക്കും. മാർട്ടിൻ സാധാരണ ഇവിടെ വരാറില്ലെന്നു സമീപവാസികൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലാറ്റിന്റെ പെയിന്റിങ്ങുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ വന്നിട്ടു രാത്രിയാണു മടങ്ങിയതെന്നാണു നാട്ടുകാർ നൽകുന്ന സൂചന. ഈ സമയമത്രയും ഫ്ലാറ്റിൽ മാർട്ടിൻ ഉണ്ടായിരുന്നു.

വെള്ളിയാഴ്ച രാവിലെ വരുമ്പോൾ മാർട്ടിന്റെ സ്കൂട്ടറിൽ ഹാർഡ്ബോർഡ് ബോക്സുകളിൽ എന്തൊക്കെയോ കൊണ്ടു വന്നിരുന്നു. പെയിന്റിങ്ങിനുള്ളവയാണെന്നാണു ഗ്രൗണ്ടിലുണ്ടായിരുന്നവർ കരുതിയത്. ഫ്ലാറ്റിൽ അപ്പാർട്മെന്റുകൾ ഒന്നും ഒഴിവില്ല. ഗോവണിമുറിയിലെ എറ്റവും മുകളിലത്തെ നിലയാണ് മാർട്ടിൻ ഇവിടെ വരുമ്പോൾ ഉപയോഗിക്കാറെന്നാണു സൂചന. ഇതു പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. പൊലീസ് കാവൽ തുടരുന്നുണ്ട്. ഇന്നു ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തും.

കളമശേരി സ്ഫോടനം പ്രതി ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാർട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുന്ന തരത്തിലുള്ള സ്‌ഫോടനമുണ്ടാക്കൽ, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവർത്തനം (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം–യുഎപിഎ) തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്.

English Summary:

Kalamassery Blast: Evidence Collection With Dominic Martin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com