ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് സിബിഐ സംഘത്തിന് ആവശ്യമായ രേഖകൾ കൈമാറാൻ സ്െപഷൽ സെൽ ഡിവൈഎസ്പി ഇന്ന് ഡൽഹിയിലേക്ക് പോകും. ഡിവൈഎസ്പി എസ്.ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്. പൊലീസ് ആസ്ഥാനത്തുനിന്ന് ഇതിനാവശ്യമായ നിർദേശം നൽകി.

ഇന്നു വൈകിട്ട് 7 മണിക്ക് തിരുവനന്തപുരത്തുനിന്നുള്ള വിമാനത്തിൽ ഡിവൈഎസ്പി ഡൽഹിയിലേക്ക് പോകും. സിബിഐ ഡയറക്ടറുടെ ഓഫിസിൽ നേരിട്ട് രേഖകൾ നൽകും. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുള്ള വിജ്ഞാപനം കൈമാറിയെങ്കിലും കേസിനെക്കുറിച്ചുള്ള പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. വിജ്ഞാപനത്തോടൊപ്പം എഫ്ഐആറിന്റെ പകർപ്പും, അന്വേഷണത്തിന്റെ നാൾവഴികൾ അടക്കമുള്ള രേഖകളും കൈമാറും. സിബിഐ ഡയറക്ടറാണ് അന്വേഷണം വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. അതിനു മുൻപായി ബന്ധപ്പെട്ട യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന മേധാവി വഴി ഡയറക്ടർക്ക് റിപ്പോർട്ട് സമർപിക്കും.

സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് രേഖകളുമായി ഉദ്യോഗസ്ഥനെ ഡൽഹിയിലേക്ക് അയയ്ക്കുന്നത്. സാധാരണ ഒരു കേസ് സിബിഐയ്ക്ക് വിടുമ്പോൾ അനുബന്ധ രേഖകൾ കൊച്ചി ഓഫിസ് വഴി സിബിഐ ആസ്ഥാനത്തേക്ക് അയയ്ക്കാറുണ്ട്. ഇക്കാര്യത്തിൽ സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

English Summary:

Special cell DYSP to Delhi to hand over essential documents related to JS Sidharthan death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com