ആറു വർഷം മുൻപ് മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; പത്തനംതിട്ടയിൽ പരാതിയുമായി എൽഡിഎഫ്
Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. ആറു വര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് അംഗവും ബൂത്ത് ലെവല്‍ ഓഫിസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.