ADVERTISEMENT

ഇസ്​ലാമാബാദ്∙കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് വലിയ പിന്തുണ നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. മൂന്നുദിവസത്തെ പാക്ക് സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്താൻ തയ്യാറായില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഷെഹ്ബാസ് ഷെരീഫ് കശ്മീർ വിഷയം ഉയർത്തിക്കാട്ടുകയും ഇറാന്റെ നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്മീരിനെ കുറിച്ച് പരാമർശിക്കാൻ മടിച്ച റൈസി ഗാസ വിഷയത്തെ കുറിച്ചാണ് പത്രസമ്മേളനത്തിൽ സംസാരിച്ചത്.

തീവ്രവാദം തുടച്ചുനീക്കുന്നതിനുള്ള സംയോജിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ആശയവിനിമയ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിൽ ഇറാനിയൻ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എട്ട് രേഖകളിൽ ഒപ്പുവച്ചു.‌

ജനുവരിയിൽ ഇറാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചെറിയ വിള്ളലുകൾ വീണിരുന്നു. നേരത്തേ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ തികച്ചും അപ്രതീക്ഷിതമായി മിസൈലാക്രമണം നടത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അൽ അദ്ൽനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഈ ആക്രമണത്തെ ഇന്ത്യ പിന്താങ്ങുകയും ചെയ്തു.  സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളെ മനസ്സിലാക്കാൻ സാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിച്ചതിനെയും വളരെ സന്തുലിതമായാണ് ഇന്ത്യ കൈകാര്യം ചെയ്തത്. 

ബലൂചിസ്ഥാനിലെ ഇറാൻ നടപടിയോട് പ്രതിഷേധിച്ചാണ് ജനുവരിയിൽ പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തിയത്. ടെഹ്‌റാനിലെ പാക് നയതന്ത്രജ്ഞനെ തിരിച്ചുവിളിച്ച പാക്കിസ്ഥാൻ ഇറാനുമായുള്ള ഇടപെടലുകളും ഏതാനും ആഴ്ചത്തേക്ക് മരവിപ്പിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com