ADVERTISEMENT

സൂറത്ത്∙ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ സൂറത്തില്‍ പത്രിക തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നീലേഷിനെ ഫോണില്‍ ബന്ധപ്പെടാനും കഴിയുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രിക തള്ളുകയും ബിഎസ്പി സ്ഥാനാര്‍ഥിയും 7 സ്വതന്ത്രരും പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിക്ക് ആദ്യസീറ്റ് കിട്ടിയത്. 

നീലേഷ് കുംഭാനി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുയര്‍ന്നതോടെ നീലേഷിന്റെ പൂട്ടിയിട്ട വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 'ജനങ്ങളെ വഞ്ചിച്ചവന്‍' എന്നു പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മുകേഷ് ദലാലിനെ വിജയിയായി റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ സമ്മര്‍ദരാഷ്ട്രീയം മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ക്രമക്കേടുണ്ടെന്നും മറ്റൊരു തീയതി നിശ്ചയിച്ച് സൂറത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നീലേഷിനഹ നാമനിര്‍ദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത നാല് പേര്‍ പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. ഇതു യാദൃശ്ചികമല്ല. സ്ഥാനാര്‍ഥിയെ മണിക്കൂറുകളായി കാണുന്നില്ലായിരുന്നു. ഇയാള്‍ തിരിച്ചെത്തിയപ്പോഴേക്കും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തുവെന്ന് സിങ്‌വി പറഞ്ഞു. 

ഏപ്രില്‍ 18-നാണ് നീലേഷ് പത്രിക സമര്‍പ്പിച്ചത്. 19-ന് ബിജെപി പ്രവര്‍ത്തകനായ ദിനേഷ് ജോദാനി, പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കി. പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേരുടെ സത്യവാങ്മൂലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നീലേഷിനോട് അധികൃതര്‍ ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ 21-ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ പത്രിക തള്ളുകയായിരുന്നു. നീലേഷിന്റെ അടുത്ത ബന്ധുക്കളാണ് പത്രികയില്‍ ഒപ്പു വച്ചിരുന്നത്. ഇവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22-ന് ബിഎസ്പിയുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ പത്രിക പിന്‍വലിക്കുക കൂടി ചെയ്തതോടെ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

English Summary:

Congress Pick 'Missing', 8 Others Withdraw: What's Behind BJP's Surat Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com